തിരുവനന്തപുരം: സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടാകുമെന്ന് വിവരം. പുതിയ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനൊപ്പം, പ്രകടനം വിലയിരുത്തി നിലവിലുള്ള കെപിസിസി ഭാരവാഹികളെയും മാറ്റുമെന്നാണ് വിവരം. കൂടാതെ, മോശം പ്രകടനം കാഴ്‌ചവെക്കുന്ന ഡിസിസി പ്രസിഡണ്ടുമാരെ മാറ്റുന്ന കാര്യവും കോൺഗ്രസ് പരിഗണനയിലുണ്ട്. എഐസിസി പ്‌ളീനറി സമ്മേളനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്‌തത വരികയുള്ളൂ.
നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഭാരവാഹികളുടെയും ഡിസിസി പ്രസിഡണ്ടുമാരുടെയും പ്രകടനം വിലയിരുത്തുമ്പോൾ, ഭൂരിപക്ഷം പേരുടെയും പ്രവർത്തനം ശരാശരിയിലും താഴെയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കെപിസിസി യോഗത്തിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി, കെപിസിസി ഭാരവാഹികളിൽ നിന്ന് കൂടുതൽ മികച്ച പ്രകടനമാണ് പ്രതീക്ഷിച്ചതെന്ന് തുറന്നടിച്ചിരുന്നു.
എട്ട് ഡിസിസി പ്രസിഡണ്ടുമാരും യോഗത്തിന് എത്താത്തതും വിമർശനത്തിന് കാരണമായി. നിലവിലുള്ള ഭാരവാഹികളിൽ പലരും പദവി അലങ്കാരമായി മാത്രം കൊണ്ടുനടക്കുകയാണെന്നും സംസ്‌ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. അതേസമയം, സാമുദായിക സന്തുലനം അടക്കം പാലിക്കേണ്ടതിനാൽ എല്ലാവരെയും മനറ്റാനാകില്ലെന്നിരിക്കെ, ഭാരവാഹികളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് പ്രവർത്തിക്കാൻ സജ്‌ജരായവരെ നിയമിക്കണമെന്ന അഭിപ്രായമാണ് കെ സുധാകരന്.
കെ സുധാകരൻ അധ്യക്ഷനായി വന്നതിന് പിന്നാലെ കെപിസിസി സമഗ്രമായി പുനഃസംഘടിപ്പിച്ചിരുന്നു. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരവും നൽകിയിരുന്നു. 14 ഡിസിസി പ്രസിഡണ്ടുമാരെ മാറ്റുകയും ചെയ്‌തിരുന്നു.
Most Read: ബിബിസി ഓഫിസുകളിൽ റെയ്‌ഡ് തുടരുന്നു; സുപ്രീം കോടതിയെ സമീപിച്ചേക്കും