ഡെൽഹി: ബിബിസി ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ് ആണ് ഇപ്പോഴും തുടരുന്നത്. ചില ജീവനക്കാരോട് ഓഫിസിൽ തുടരാൻ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്റർനാഷണൽ ടാസ്‌കിലെ ക്രമക്കേടുകൾ ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
അതിനിടെ, ആദായനികുതി വകുപ്പിന്റെ പരിശോധനയുമായി സഹകരിക്കുമെന്ന് ബിബിസി അറിയിച്ചിട്ടുണ്ട്. ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, പരിശോധനക്ക് എതിരെ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെടാനാണ് ബിബിസി ആലോചിക്കുന്നതെന്നാണ് സൂചന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനിൽക്കുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.
ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നുണ്ട്. ഡെൽഹിയിൽ എട്ട് ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്. മുംബൈയിൽ ബിബിസി സ്‌റ്റുഡിയോ ഓഫിസിലാണ് റെയ്‌ഡ് നടക്കുന്നത്. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെന്റ് എന്നിവയിലെ ഉദ്യോഗസ്‌ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വ്യക്‌തമാക്കി.
അതിനിടെ, ബിബിസി റെയ്‌ഡിനെ പിന്തുണച്ച് കേന്ദ്ര വാർത്താവിതരണ പ്രേക്ഷേപണ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. റെയ്‌ഡ് നടപടികൾ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്‌തമാക്കി. ആദായ നികുതി വകുപ്പിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ, മാദ്ധ്യമ സ്‌ഥാപനത്തിന് എതിരായ വിവരങ്ങളും പരിശോധിച്ചേ മതിയാകൂ എന്നും മന്ത്രി വ്യക്‌തമാക്കി.
നിയമം നിയമത്തിന്റെ മാർഗത്തിൽ സഞ്ചരിക്കുകയാണ്. ഏതെങ്കിലും വിധത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. രാജ്യത്തെ നിയമ സംവിധാനങ്ങൾക്ക് അനുസൃതമായ പരിശോധനയാണ്. അതിനോട് ഉത്തമ നീതിബോധമായുള്ള മാദ്ധ്യമ സമൂഹങ്ങൾ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്‌ഥാപനത്തിൽ ഏതെങ്കിലും വിധത്തിൽ ക്രമക്കേടുകൾ നടക്കുന്നുടെങ്കിൽ അത് പരിശോധനയിൽ പുറത്തുവരും. ഇല്ലെങ്കിൽ അത് സ്‌ഥാപനത്തിന് ശ്രേയസ്‌കരമാകും. അതിനാൽ ഒരു പരിശോധനയിലൂടെ മാദ്ധ്യമ സ്വാതന്ത്ര്യത്തെ കവർന്നു എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. ആരും നിയമത്തിന് അതീതരല്ലെന്നും ഡെൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫിസുകളിൽ നടത്തിയ പരിശോധനയുടെ വിശദാംശങ്ങൾ ആദായനികുതി വകുപ്പ് പങ്കുവെക്കുമെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
Most Read: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; ബിബിസി റെയ്‌ഡിൽ പ്രതികരിച്ച് കോൺഗ്രസ്