മലപ്പുറം: കാല്‍നടയായി ഹജ്ജിന് പോയിക്കൊണ്ടിരുന്ന 29കാരൻ ശിഹാബ് ചോറ്റൂരിന് വിസ നിധേിച്ച് പാകിസ്‌ഥാൻ കോടതി. വിസ അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് കോടതി തള്ളിയത്.
ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. 2023ലെ ഹജ്‌ജ് കർമം ചെയ്യാൻ 8,640 കിലോമീറ്റര്‍ കാൽനടയായി മക്കയില്‍ എത്തുകയാണ് ശിഹാബിന്റെ ലക്ഷ്യം. ഷിഹാബ് ചോറ്റൂരിന് വേണ്ടി ഹരജി സമര്‍പ്പിച്ച പാക് പൗരന്‍ സര്‍വാര്‍ താജിന്, ആവശ്യക്കാരനുമായി ബന്ധമില്ല എന്ന് കോടതി വിലയിരുത്തി. നേരത്തെ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയിരുന്നു. ഇപ്പോൾ ഇക്കാര്യം ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും ശരിവച്ചു.
ഒരു മാസത്തിലധികമായി യാത്രക്കുള്ള വിസക്കായി അതിര്‍ത്തിയിൽ കുടുങ്ങി കിടക്കുകയാണ് ശിഹാബ് ചോറ്റൂര്‍. വാഗ അതിര്‍ത്തി കടക്കാന്‍ വിസയില്ലാത്തതിനാല്‍ പാകിസ്‌ഥാൻ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പാകിസ്‌ഥാനിലൂടെ നടന്നുപോവാന്‍ വിസ നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്നയാള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് വിസ അനുവദിക്കാൻ കഴിയില്ലെന്ന വിധിവന്നത്.
ബാബ ഗുരുനാനാക്കിന്റെ ജൻമദിനത്തോട് അനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്‌ഥാൻ സര്‍ക്കാര്‍ വിസ നല്‍കാറുണ്ട്. അത് പോലെ ശിഹാബിനും വിസ അനുവദിക്കണമെന്നും ലാഹോര്‍ നിവാസിയായ താജ് വാദിച്ചു. ശിഹാബിനെയും തീർഥാടകനായി പരിഗണിച്ച് വാഗാ അതിര്‍ത്തി വഴി പാകിസ്‌ഥാനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും താജ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മുൻപ് പാകിസ്‌ഥാൻ വിസ നിഷേധിച്ച വാര്‍ത്ത പ്രചരിച്ച വേളയില്‍, വാര്‍ത്ത തെറ്റാണ് എന്ന് ശിഹാബ് ചോറ്റൂര്‍ തന്റെ യുട്യൂബ് ചാനലിലൂടെ അവകാശപ്പെട്ടിരുന്നു. അഞ്ച് മാസം പിന്നിട്ട യാത്രക്കിടെ ശിഹാബ് 3200 കിലോമീറ്ററിലധികം പിന്നിട്ടിട്ടുണ്ട്. പാകിസ്‌ഥാൻ പ്രവേശനാനുമതി നല്‍കിയാല്‍ ഇറാന്‍ വഴി ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കടന്ന് സൗദിയിൽ എത്താമെന്നായിരുന്നു ശിഹാബിന്റെ പ്രതീക്ഷ.
മക്കയിലെത്തിയാല്‍ അടുത്ത വര്‍ഷത്തെ ഹജ്‌ജ് നിര്‍വഹിക്കാനും മദീനയില്‍ പോയി മുഹമ്മദ് നബിയുടെ ഖബറിടം സന്ദര്‍ശിക്കാനും ശിഹാബ് ചോറ്റൂര്‍ ആഗ്രഹിക്കുന്നു. ശേഷം പലസ്‌തീനിലെ മസ്‌ജിദുൽ അഖ്‌സ സന്ദര്‍ശിക്കാനും ആഗ്രഹമുണ്ടെന്ന് ശിഹാബ് പറഞ്ഞിരുന്നു. എന്നാൽ, ആധുനിക കാലത്ത് വിവേകരഹിതമായി നടത്തുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ എതിർക്കേണ്ടതുണ്ട് എന്നാണ് വിദ്യാസമ്പന്നരായ ആളുകൾ പ്രതികരിക്കുന്നത്. അതേസമയം, ശിഹാബിനെ അനുകൂലിച്ചുള്ള സാധാരണക്കാരുടെ പ്രതികരണങ്ങളും സജീവമാണ്.
Most Read: ബിജെപി എംഎല്‍എയുടെ പ്രവാചകനിന്ദ; തലവെട്ടുമെന്ന് മുദ്രാവാക്യം; 3 പേര്‍ക്കെതിരെ കേസ്