ഹൈദ്രാബാദ്: ഇസ്ലാമിക പ്രവാചകന് മുഹമ്മദ് നബിക്ക് അപകീര്‍ത്തി ഉണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ഗോഷാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിങിന് എതിരെ നടന്ന പ്രതിഷേധത്തിൽ ‘തലവെട്ട് മുദ്രാവാക്യം’ വിളിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു.
ഓഗസ്റ്റ് മാസത്തിൽ, മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്ത ബിജെപി എംഎല്‍എ ടി രാജ സിംഗിന് ഈ മാസം ആദ്യം ജാമ്യം ലഭിച്ചിരുന്നു. രാജാ സിംഗിനെതിരായ പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ തെലങ്കാന ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്നാണ് ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദില്‍ പലയിടത്തും പുതിയ പ്രതിഷേധം ഉയര്‍ന്നത്. തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ വിളിച്ചെന്നാണ് കേസ്. 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ ), 509 (മാന്യതയെ അപമാനിക്കൽ) എന്നിവ പ്രകാരമാണ് എഫ്ഐആര്‍.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു മുസ്ലിം രാഷ്ട്രീയ പാർട്ടിയാണ് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന എഐഎംഐഎം. ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലും സ്വാധീനമുള്ള പാർട്ടിയുടെ അധ്യക്ഷൻ അസാദുദ്ദിൻ ഒവൈസിയാണ്. ഹൈദരാബാദിൽ നിന്നുള്ള ലോക് സഭാ അംഗമായ ഇദ്ദേഹമാണ് പാർട്ടിയുടെ എല്ലാം. 1984 മുതൽ ഹൈദരബാദ് ലോക്സഭാ സീറ്റിൽ വിജയിച്ചു വരുന്നത് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ആണ്.
മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാക്കളായ നുപുര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും മുൻപ് പാർട്ടി പുറത്താക്കിയിരുന്നു. സമാന രീതിയിൽ പുറത്തായ വ്യക്തിയാണ് എംഎല്‍എ ടി രാജാ സിങ്ങ്.
Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന