ന്യൂഡെൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ നബിയെക്കുറിച്ചുള്ള പരാമർശം പ്രതിഷേധാർഹമാണോ അല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോട് ചോദിക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി.
“എട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രി തന്റെ സുഹൃത്തിനെ ഓർത്തു. നിങ്ങൾക്ക് ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു; ദയവായി മിസ്‌റ്റർ അബ്ബാസിനെ വിളിക്കുക — അദ്ദേഹം അവിടെയുണ്ടെങ്കിൽ — അസദുദ്ദീൻ ഒവൈസിയുടെ പ്രസംഗങ്ങൾ കേൾക്കാൻ അദ്ദേഹത്തെ അനുവദിക്കുക. ഉലമാസ് (മത നേതാക്കൾ) ഞങ്ങൾ കള്ളം പറയുകയാണോ എന്ന് അവനോട് ചോദിക്കുക,”- ഒവൈസി പറഞ്ഞു.
“നിങ്ങൾ വിലാസം തന്നാൽ, ഞാൻ അബ്ബാസിന്റെ അടുത്തേക്ക് പോകും. മുഹമ്മദ് നബിയെക്കുറിച്ച് നൂപുർ ശർമ പറഞ്ഞത് ആക്ഷേപകരമാണോ അല്ലയോ എന്ന് ഞാൻ അവനോട് ചോദിക്കും. അവർ പറഞ്ഞത് അസംബന്ധമാണെന്ന് അയാൾ സമ്മതിക്കും,” ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ തലവൻ പറഞ്ഞു.
“നിങ്ങൾ നിങ്ങളുടെ സുഹൃത്തിനെ ഓർത്തു. അതൊരു കഥയാകാനും സാധ്യതയുണ്ട്, എനിക്കെങ്ങനെ അറിയാം! അവനും ‘അച്ഛേ ദിൻ’ വാഗ്‌ദാനം ചെയ്‌തിരുന്നു,”- ഒവൈസി കൂട്ടിച്ചേർത്തു.
അമ്മ ഹീരാബെൻ മോദിയുടെ 99ആം ജൻമ ദിനത്തോടനുബന്ധിച്ച് എഴുതിയ ബ്ളോഗ് പോസ്‌റ്റിലാണ് പ്രധാനമന്ത്രി അബ്ബാസിനൊപ്പമുള്ള ഓർമകൾ അനുസ്‌മരിച്ചത്. തന്റെ അയൽവാസിയായിരുന്നു അബ്ബാസ് എന്നും, പിതാവ് മരണപ്പെട്ടതോടെ തന്റെ അച്ഛൻ കുട്ടിയെ ഏറ്റെടുക്കുകയും, പിന്നീട് അബ്ബാസ് മോദിയുടെ വീട്ടിൽ താമസിച്ചുകൊണ്ട് പഠനം പൂർത്തിയാക്കുകയും ആയിരുന്നു എന്നുമാണ് മോദി ബ്ളോഗിലെഴുതിയത്.
“ഞങ്ങളുടെ എല്ലാ സഹോദരങ്ങളോടും ചെയ്യുന്നതുപോലെ അമ്മ അബ്ബാസിനോട് വാൽസല്യവും കരുതലും ഉള്ളവളായിരുന്നു. എല്ലാ വർഷവും ഈദ് ദിനത്തിൽ അമ്മ അവന്റെ പ്രിയപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുമായിരുന്നു,” അദ്ദേഹം ബ്ളോഗിൽ കുറിച്ചു.
“മഴക്കാലത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടിലെ വാസം ദുഷ്‌കരമായിരുന്നു. വീട് ചോർന്നൊലിക്കും. അന്ന് ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങൾ നിരത്തും. ഈ വെള്ളം അമ്മ പല വീട്ടാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. മഴ വെള്ള സംഭരണത്തിന്റെ ഇതിലും നല്ല ഉദാഹരണം മറ്റെന്താണ്? ഇന്നും അമ്മയെ കാണാൻ പോയാൽ സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാൻ തരുന്നത്. ഞാൻ അത് കഴിച്ച് കഴിഞ്ഞാൽ കൊച്ചു കുഞ്ഞിന്റേത് എന്ന പോലെ എന്റെ മുഖം തൂവാല കൊണ്ട് തുടച്ചുതരും എന്റെ അമ്മ.’- മോദി കുറിച്ചു.
.@narendramodi जी, अपने दोस्त अब्बास को बुलाकर उलेमा-ए-किराम की तक़रीर सुनाइये और फिर उनसे पूछिए कि जो नूपुर शर्मा ने हजरत मोहम्मद ﷺ के बारें में कहा, वो सही है या ग़लत? – Barrister @asadowaisi#prophetmuhammad ﷺpic.twitter.com/d61KAPqoDB
— Asaduddin Owaisi (@asadowaisi) June 19, 2022
Most Read: കന്നഡ നടൻ വജ്ര സതീഷിന്റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ