പൊന്നാനി: അഴിമുഖത്തെ ജങ്കാർ സർവീസ് അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ടു. ഒരാഴ്‌ചത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല. വർഷത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ജങ്കാർ കരക്കടുപ്പിക്കുന്നതെന്ന് നടത്തിപ്പുകാർ പറഞ്ഞു. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിലുള്ള യാത്രക്ക് ജങ്കാറിനെ ആശ്രയിച്ചിരുന്നവർ ഒരാഴ്‌ചത്തേക്ക് ബദൽ മാർഗങ്ങൾ തേടേണ്ടിവരും.
ജനുവരി 19ന് സർവീസ് പുനരാരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും ചിലപ്പോൾ ഏതാനും ദിവസങ്ങൾക്കൂടി വൈകാൻ സാധ്യതയുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു. കോവിഡ് പ്രതിരോധ മുൻകരുതലുകൾ മുൻനിർത്തി ജങ്കാറിൽ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ കർശന നിർദേശം നൽകിയ സമയത്ത് സർവീസ് നഷ്‌ടത്തിൽ ആകാതിരിക്കാൻ ടിക്കറ്റ് നിരക്ക് 33 ശതമാനം വർധിപ്പിച്ചിരുന്നു.
നിയന്ത്രണങ്ങൾ പലതും എടുത്തുമാറ്റുകയും യാത്രക്കാരും വാഹനങ്ങളും പഴയതുപോലെ കയറാൻ തുടങ്ങുകയും ചെയ്‌തിട്ടും ടിക്കറ്റ് നിരക്ക് പഴയപടി ആക്കിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ യാത്രക്കാരന് 13 രൂപയും ബൈക്കിന് 25 രൂപയും ഓട്ടോക്ക് 40 രൂപയും നൽകണം. ഗുഡ്‌സ് ഓട്ടോ–60, ലോറികൾക്ക് 113–530 എന്നിവയാണ് നിരക്ക്.
Read Also: പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ