ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ. കേരള സ്‌റ്റോറി നിരോധിച്ചിട്ടില്ല, പ്രദർശനം നിർത്തിവെപ്പിക്കുക ആയിരുന്നുവെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി. തമിഴ്‌നാട് എഡിജിപിയാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
സിനിമയുടെ റിലീസിന് ശേഷം മോശം പ്രതികരണം മൂലം മൾട്ടിപ്ളക്‌സ് ഉടമകൾ സിനിമയുടെ പ്രദർശനം നിർത്തിവെക്കുക ആയിരുന്നുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അതേസമയം, ‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഇന്നലെ ഹരജി ലിസ്‌റ്റ് ചെയ്‌തെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നിരോധനത്തിന് വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് എതിരേയാണ് ഹരജി. ഡെൽഹി നിസാമുദ്ദീൻ ഈസ്‌റ്റ് സ്വദേശി ഖുർബാൻ അലി സമർപ്പിച്ച ഹരജി ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. അതേസമയം, പശ്‌ചിമ ബംഗാളിലെ നിരോധനത്തിന് എതിരായ ഹരജി നാളെയാണ് കോടതി പരിഗണിക്കുക.
Most Read: ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം; മർദ്ദനവും വധഭീഷണിയും- പ്രതി പിടിയിൽ