പാലക്കാട്: മുണ്ടൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽപ്പെട്ട് പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. ഇന്നലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിലായിരുന്നു ജഡം. രണ്ടു വയസ് പ്രായം കണക്കാക്കുന്ന ആൺപുലിയുടെ ശരീരത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ഈ പ്രദേശത്ത് ഇതുവരെയും പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നില്ല. കാഞ്ഞികുളം മണ്ണിൻ കാട് മേഖലയിൽ പുലി ശല്യം രൂക്ഷമായിരുന്നു. ഇതിനെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാറിയാണ് തോട്ടം സ്ഥിതി ചെയ്യുന്നത്. കാഞ്ഞികുളം ഭാഗത്തുനിന്ന് വന്ന പുലി സംസ്ഥാന പാത കടന്ന് ഇവിടെ എത്തിപ്പെട്ടതാകാമെന്നാണ് കരുതുന്നത്. തോട്ടത്തിന് സമീപം വനപ്രദേശവുമുണ്ട്. നാട്ടുകാരാണ് സംഭവം വനം വകുപ്പിൽ റിപ്പോർട്ട് ചെയ്തത്. കമ്പിവേലിയോട് ചേർന്നുള്ള കേബിളിലാണ് പുലിയുടെ കഴുത്ത് കുരുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിൽ കമ്പിവേലി കൊണ്ട് പുലിയുടെ ദേഹത്ത് മുറിവേറ്റിട്ടുണ്ട്. ജഡം ധോണിയിൽ എത്തിച്ചിരുന്നു, ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം നടന്നു.