കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി. ഹാർബർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനായ ഉത്തംകുമാറാണ് മടങ്ങിയെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചിരുന്നു. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ഇത് പോലീസ് തള്ളിയിരുന്നു.
ഇന്ന് രാവിലെയാണ് ഉത്തംകുമാർ തിരികെ വീട്ടിലെത്തിയത്. ഇതറിഞ്ഞ പോലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. തനിക്ക് മാത്രമായി മെമ്മോ ലഭിച്ചതിന്റെ വിഷമത്തിലാണ് നാട് വിട്ടതെന്ന് എഎസ്ഐ പറഞ്ഞതായി പള്ളുരുത്തി സിഐ അറിയിച്ചു.
വെള്ളിയാഴ്‌ച രാവിലെ മുതലാണ് ഹാർബർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ ആയ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്‌ച ഡ്യൂട്ടിക്കെത്താൻ വൈകിയതിന് സിഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അവധിയാണെന്ന് രേഖപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് ഉത്തംകുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്‌തു. ഇതിന് വിശദീകരണം നൽകാൻ പോവുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ എഎസ്ഐയെ പിന്നീട് കാണാതാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ച സമയത്താണ് ഇദ്ദേഹം തിരികെയെത്തിയത് .
Read Also: ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികൾക്കും ബാധകമല്ലേ? പ്രധാനമന്ത്രിയോട് ഹരീഷ് പേരടി