മനാമ: ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്‌തുത്യർഹമാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവ. പ്രവാസി ലീഗൽ സെൽ, ബിഎംസിയുടെ സഹകരണത്തോടെ നടത്തിയ ‘കുടിയേറ്റക്കാരും നിയമ പ്രശ്‌നങ്ങളും‘ എന്ന വിഷയത്തിലെ വെബിനാർ ഉൽഘാടനം ചെയ്യവെയാണ് അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവ ഇക്കാര്യം പറഞ്ഞത്.
ബഹ്‌റൈനിലുള്ള ഇന്ത്യക്കാർക്കായി പ്രവാസി ലീഗൽ സെൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസിഡർ, പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചു. സുരക്ഷിത കുടിയേറ്റത്തെക്കുറിച്ചു കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്ന് പറഞ്ഞ ഇദ്ദേഹം ഇ-മൈഗ്രേറ്റ് പോർട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾക്കു എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയ അംബാസിഡർ, വെബിനാറിന് തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്‌തമാക്കി.
ഇന്ത്യൻ എംബസിയുടെ സെക്കൻഡ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ള, പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, അഡ്വ മാധവൻ കല്ലത്ത് (നിയമ ഉപദേഷ്‌ടാവ്, കല്ലത്ത്, DBI WLL), പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്‌റൈൻ കോർഡിനേറ്റർ അമൽ ദേവ്, ജനറൽ സെക്രട്ടറി സുഷമ ഗുപ്‌ത, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ഹിൽ കുമാർബാബു, ഗണേഷ് മൂർത്തി എന്നിവർ വെബിനാറിന് നേതൃത്വം നൽകി .
പിഎൽസി കൺട്രി ഹെഡ് ശ്രീധരൻ പ്രസാദ്, ജോർജിയ കൺട്രി ഹെഡ് ജോർജ് സെബാസ്‌റ്റ്യൻ, തമിഴ്‌നാട് ചാപ്റ്റർ ഹെഡ് അഡ്വ. ശാരനാഥ് എന്നിവർ വെബിനാറിൽ സന്നിഹിതരായിരുന്നു. അനധികൃത താമസം, വിസിറ്റ് വിസ, എംപ്ളോയീസ്-എംപ്ളോയർ കോൺട്രാക്‌ടുകൾ തുടങ്ങിയ ബഹ്‌റൈൻ നിയമങ്ങളെ കുറിച്ച് മാധവൻ കല്ലത്ത് സംസാരിച്ചു.
അഡ്വ. ജോസ് എബ്രഹാം ഇന്ത്യൻ നിയമങ്ങളെ കുറിച്ചും ഇന്ത്യയിലെ സ്വത്ത് പ്രശ്‌നങ്ങൾ, പ്രവാസികളുടെ ഇന്ത്യയിലുള്ള പൊതുവായ ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ചും സംസാരിച്ചു. തമിഴ്, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ചോദ്യങ്ങൾ ചോദിക്കാനും വിശദീകരിക്കുവാനുമുള്ള അവസരം നൽകിയത് പരിപാടിയിൽ പങ്കെടുത്തവർക്ക് വലിയ സഹായമായി. ഏത് ഭാഷയിലുള്ള ചോദ്യങ്ങൾക്കും 38391000, 39461746 എന്നീ നമ്പറുകളിലുള്ള വാട്‍സ്ആപ്പ് അക്കൗണ്ടുകൾ മുഖേന നിയമവിദഗ്‌ധർ മറുപടി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വിനോദ് നാരായൺ, വന്ദന കിഷോർ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
Read Also: ദിലീപ് ആലുവ കോടതിയിൽ ഹാജരായി; ജാമ്യവ്യവസ്‌ഥകൾ പൂർത്തിയാക്കാനെന്ന് സൂചന