കൊച്ചി: നടൻ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്‌ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ഒഴിവാക്കുന്നതിന് കൂടിയാണ് നടപടി. ദിലീപും സഹോദരന്‍ അനൂപും സുരാജുമാണ് കോടതിയിലെത്തിയത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിൽ ഈ മാസം ഏഴിനാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ദിലീപിനും കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മറ്റുപ്രതികൾ.
അതേസമയം, കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ഇന്നലെ ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നൽകിയ ഓഡിയോ ക്‌ളിപ്പുകളിലെ ശബ്‌ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്‌ത്രീയമായി ഉറപ്പിക്കുകയാണ് ലക്ഷ്യം. കാക്കനാട് ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിൽ റെക്കോർഡ് ചെയ്‌ത ശബ്‌ദ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഒരാഴ്‌ചക്കുള്ളിൽ പരിശോധന ഫലങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ. തുടർന്നായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കം തീരുമാനിക്കുക.
Most Read: സൂചികകൾ നേട്ടമുണ്ടാക്കി; ഓഹരി വിപണിയിൽ കുതിപ്പ്