വയനാട്: പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചതിന് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. പ്രിവന്റീവ് ഓഫിസർ പിഎ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എംകെ മൻസൂർ അലി, എംസി സനൂപ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.
യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത ഒമ്പത് നടപടിക്രമം സംഭവത്തിലാണ് നടപടി. കഴിഞ്ഞ ഞായർ പുലർച്ചെ നാലരയോടെ കർണാടക ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് ഒമ്പത് ലക്ഷം രൂപ കണ്ടെടുത്തത്. കർണാടകയിൽ സ്വന്തം പേരിലുള്ള സ്‌ഥലം വിറ്റു കിട്ടിയ പണമാണെന്ന് യാത്രക്കാരൻ അറിയിച്ചെങ്കിലും മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. രേഖകൾ കൊണ്ടുവരാൻ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടു.
സ്‌ഥലം വാങ്ങിയ ആളെയും കൂട്ടി മതിയായ രേഖകളുമായി പണത്തിന്റെ ഉടമ ഉച്ചയോടെ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ എത്തിയപ്പോഴേക്കും പണം പിടികൂടിയ ഉദ്യോഗസ്‌ഥർ ഡ്യൂട്ടി കഴിഞ്ഞ് സ്‌ഥലം വിട്ടിരുന്നു. പണം വാങ്ങിവെച്ച കാര്യം അടുത്ത ഷിഫ്റ്റിൽ ഡ്യൂട്ടിയിൽ കയറിയ ഉദ്യോഗസ്‌ഥരും എക്‌സൈസ് ഇൻസ്‌പെക്‌ടറും അറിഞ്ഞിരുന്നില്ല. തുടർന്നാണ് കാര്യങ്ങൾ പുറത്തറിയുന്നത്. അതേസമയം, രേഖകൾ ഹാജരാക്കിയതോടെ എക്‌സൈസ് ഇൻസ്‌പെക്‌ടറുടെ സാന്നിധ്യത്തിൽ ഉടമക്ക് പണം തിരിച്ചു നൽകി.
Most Read: ചികിൽസ വൈകില്ല; അത്യാഹിത വിഭാഗത്തിൽ പുതിയ സംവിധാനം