മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട തിരൂരങ്ങാടി തെന്നല സ്വദേശിയായ 18കാരന് കോടതി ജാമ്യം അനുവദിച്ചതോടെ കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. പീഡനത്തിനിരയായ തെന്നല സ്വദേശിയായ പെൺകുട്ടി കൗൺസിലിങ്ങിൽ നൽകുന്ന വിവരങ്ങൾ കൂടി പരിഗണിച്ചാവും കേസ് അന്വേഷണം മുന്നോട്ട് പോവുക.
കൂടാതെ പെൺകുട്ടിയുടെ മൊഴി നിർണായക തെളിവായി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. നേരത്തേ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയെന്ന പരാതിയിൽ തെന്നല സ്വദേശിയായ ശ്രീനാഥിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. സ്‌കൂളിൽനിന്ന് മടങ്ങിയ പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്.
എന്നാൽ, പെൺകുട്ടിയുടെ ആരോപണം തുടക്കംമുതൽ നിഷേധിച്ച യുവാവ് ഡിഎൻഎ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വിശദമായ ശാസ്‌ത്രീയ റിപ്പോർട്ടുകൾ അടിയന്തരമായി സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ പെൺകുട്ടിയുടെ ഗർഭസ്‌ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ശ്രീനാഥിനാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ശ്രീനാഥ് 35 ദിവസമാണ് തിരൂർ സബ്‌ജയിലിൽ കഴിഞ്ഞത്. അതേസമയം, ഫലം നെഗറ്റീവായതിനാൽ മാത്രം ശ്രീനാഥിനെ കേസിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിപ്രകാരം ശ്രീനാഥിനെതിരെയുള്ള കേസ് നിലനിൽക്കുമെന്നും തിരൂരങ്ങാടി പോലീസ് അറിയിച്ചു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കും.
Read Also: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും