ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ കർഷക നേതാക്കൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അവർ നീരവ് മോദിയോ വിജയ് മല്യയോ അല്ലെന്നും കർഷകരാണ് എന്നും അമരീന്ദർ പറഞ്ഞു.
“കർഷക പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുന്നതിനും യഥാർഥ കർഷക നേതാക്കളെ ഉപദ്രവിക്കാനും ഡെൽഹി പോലീസ് 26ആം തീയതിയിലെ അക്രമം ഉപയോഗിക്കരുത്. അവർക്കെതിരായ ലുക്ക്ഔട്ട് നോട്ടീസുകൾ പിൻവലിക്കണം, അവർ വിജയ് മല്യയെയോ നീരവ് മോദിയെയോ പോലുള്ള കോർപ്പറേറ്റുകളല്ല, ചെറുകിട കർഷകരാണ്. അവർ എവിടേക്ക് ഓടിപ്പോകാനാണ്?”- അമരീന്ദർ ട്വീറ്റിൽ ചോദിച്ചു.
Delhi Police should not use the violence on 26th as an excuse to harass genuine farm leaders in order to weaken the agitation. Lookout notices against them must be withdrawn, They’re not corporate raiders like Vijay Mallya or Nirav Modi, but small farmers. Where will they flee?
— Capt.Amarinder Singh (@capt_amarinder) January 28, 2021
കർഷക നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചത്. കടുത്ത നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പോലീസിന് നിർദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് ബൽബീർ എസ് രാജെവാൾ, ബൽദേവ് സിംഗ് സിർസ, ഡോ. ദർശൻ പാൽ, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിക്കുക ആയിരുന്നു.
Also Read: ഗാസിപൂരിൽ 144; കർഷക നേതാവ് രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു