കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാല മാറ്റിവച്ചതെന്ന് കണ്ടെത്തൽ. നിലവിൽ ക്ഷേത്രത്തിലുള്ള മാലക്ക് മൂന്ന് വർഷത്തെ പഴക്കമേയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മാലയുടെ പഴക്കം അറിയാനായി ശാസ്‌ത്രീയ പരിശോധന നടത്തിയാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്.
ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. യഥാർഥ മാല മാറ്റി പകരം പുതിയത് വച്ചെന്നാണ് ദേവസ്വം ബോർഡ് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
2006ൽ സമർപ്പിക്കപ്പെട്ട 23 ഗ്രാം വരുന്ന സ്വർണം കെട്ടിയ മാലയിൽ 81 രുദ്രാക്ഷങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള മാലയിൽ 72 രുദ്രാക്ഷങ്ങൾ മാത്രമേയുള്ളൂ. 9 മുത്തുകളും 5 ഗ്രാം സ്വർണവും നഷ്‌ടമായി. പുതിയ മേൽശാന്തി പത്‌മനാഭൻ സന്തോഷ് ചുമതലയേറ്റതിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തു വന്നത്.
72 രുദ്രാക്ഷ മണികൾ മാത്രമാണ് മാലയിൽ കണ്ടിട്ടുള്ളതെന്നാണ് സ്‌ഥാനമൊഴിഞ്ഞ മുൻ ശാന്തിയുടെ മൊഴി. എന്നാൽ തിരുവാഭരണ പട്ടികയിൽ 81 മുത്തുകൾ എന്നത് ശരിവച്ചാണ് മുൻ മേൽശാന്തി ഒപ്പിട്ട് നൽകിയത്. ആഭരണങ്ങൾ പരിശോധിക്കാതെയാണ് ഒപ്പിട്ട് നൽകിയതെന്നാണ് മറുപടി.
ക്രമക്കേട് കണ്ടെത്തിയിട്ടും ദേവസ്വം ബോർഡിനെ വിവരം അറിയിക്കാത്തതിനെ തുടർന്ന് തിരുവാഭരണ കമ്മീഷൻ ഉൾപ്പടെയുള്ള ആറ് ഉദ്യോഗസ്‌ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൃത്യ നിർവഹണത്തിൽ വീഴ്‌ച വരുത്തിയെന്ന് ബോർഡ് കണ്ടെത്തിയ ഉദ്യോഗസ്‌ഥർക്കാണ് നോട്ടീസ് അയച്ചത്.
കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്‌റ്റന്റ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, മുൻ അസിസ്‌റ്റന്റ് കമ്മീഷണർ, മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കെതിരെയാണ് നടപടി. വിശദീകരണം കിട്ടിയ ശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും.
Most Read: നിയമസഭാ കയ്യാങ്കളിക്കേസ്; അന്തിമ തീരുമാനം കോടതിയുടേതെന്ന് വി ശിവൻകുട്ടി