തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനാകില്ല. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതിനാൽ കോടതിക്ക് പുറത്ത് കൂടുതൽ വിശദീകരണത്തിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഉള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍ രംഗത്തെത്തിയിരുന്നു. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതൽ ഹരജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെ ആയിരുന്നു പുതിയ ന്യായങ്ങളുമായി പ്രതിഭാഗമെത്തിയത്.
മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, സികെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്‌റ്റർ എന്നിവരാണ് വിടുതല്‍ ഹരജി നല്‍കിയത്. വിടുതൽ ഹരജിയിൽ സഹപ്രവർത്തകരെ കൂടി പ്രതികൂട്ടിലാക്കിയായിരുന്നു പ്രതികളായ എൽഡിഎഫ് നേതാക്കളുടെ വാദം.
സ്‌പീക്കറുടെ ഇരിപ്പിടത്തിൽ കയറിയ തോമസ് ഐസക്കിനെയും സുനിൽകുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതികളാക്കി ഇല്ലെന്നായിരുന്നു ചോദ്യം ഉയർന്നത്. പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണെന്നും വാച്ച് ആന്റ് വാർഡൻമാരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്‌തെന്നും പ്രതിഭാഗം വാദിച്ചു.
Must Read: അഫ്‌ഗാനിൽ കൈവെട്ടും വധശിക്ഷയും ഏർപ്പെടുത്തും; താലിബാൻ നേതാവ്