കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കൈവെട്ടും വധശിക്ഷയും ഉൾപ്പടെയുള്ള കടുത്ത നിയമങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന് താലിബാൻ സ്‌ഥാപക നേതാക്കളിൽ ഒരാളായ മുല്ലാ നൂറുദ്ദീൻ തുറബി. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് തുറബിയുടെ പ്രസ്‌താവന.
“സ്‌റ്റേഡിയത്തിൽ ശിക്ഷ നടപ്പാക്കിയതിൽ എല്ലാവരും ഞങ്ങളെ വിമർശിച്ചു, പക്ഷേ അവരുടെ നിയമങ്ങളെക്കുറിച്ചും അവരുടെ ശിക്ഷകളെക്കുറിച്ചും ഞങ്ങൾ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിയമങ്ങൾ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയുകയില്ല. ഞങ്ങൾ ഇസ്‌ലാമിനെ പിന്തുടരും. ഞങ്ങളുടെ നിയമങ്ങൾ ഖുർആനിൽ നിന്നാണ് ഉണ്ടാവുക,” തുറബി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
സുരക്ഷക്കായി കൈകൾ മുറിക്കുന്നത് വളരെ അത്യാവശ്യമാണ്. അത്തരം ശിക്ഷകൾ കുറ്റകൃത്യങ്ങൾ തടയും. ശിക്ഷകൾ പരസ്യമായി ചെയ്യണോ എന്ന് മന്ത്രിസഭ പഠിക്കുകയാണെന്നും ഒരു നയം വികസിപ്പിക്കുമെന്നും തുറബി പറയുന്നു.
സ്‌ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നത് ഉൾപ്പടെയുള്ള പരിഷ്‌കാരങ്ങൾ ചില താലിബാൻ നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും താലിബാൻ ഇപ്പോഴും പുരാതന ഇസ്‌ലാമിക വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്‌തമാക്കുന്നതാണ് തുറബിയുടെ പ്രസ്‌താവന.
മുൻ താലിബാൻ ഭരണത്തിൽ, കാബൂളിലെ സ്‌പോർട്സ് സ്‌റ്റേഡിയത്തിലോ അല്ലെങ്കിൽ നൂറുകണക്കിന് ആളുകൾ എത്തുന്ന വിശാലമായ ഈദ് ഗാഹ് പള്ളിയുടെ പരിസരത്തോ പരസ്യമായി ശിക്ഷകൾ നടപ്പാക്കിയിരുന്ന ഭീകര കാഴ്‌ചകളാണ് ലോകം കണ്ടത്. സമാന ഭരണം തന്നെയാണ് ഇത്തവണയും ഉണ്ടാവുക എന്നാണ് തുറബിയുടെ വാക്കുകൾ വ്യക്‌തമാക്കുന്നത്.
ഭരണകൂടത്തിന്റെ നിയമസാധുത തേടി താലിബാൻ ഐക്യരാഷ്‌ട്ര സഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടതിനെ ലോകം ആശങ്കയോടെയാണ് കാണുന്നത്.
Most Read: അഭിഭാഷകരുടെ വേഷത്തിലെത്തി ഡെൽഹി കോടതിയിൽ വെടിവെയ്‌പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു