രോഗങ്ങളെ അകറ്റിനിർത്താൻ ദിവസവും 30 മിനുട്ട് വ്യായാമത്തിനായ് നീക്കിവെക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഒരു ദിവസം വ്യായാമത്തിനായ് ഇത്രയും സമയം മാറ്റിവെച്ചാൽ പോരായെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചുവന്ന പഠനമനുസരിച്ച് രോഗങ്ങളെ അകറ്റാൻ 30 മിനുട്ട് വ്യായാമം മാത്രം പോരാ മറിച്ച് ദിവസം മുഴുവൻ ഊർജസ്വലതയും നിലനിർത്തണം.
ജീവിതശൈലീരോഗങ്ങൾ വർദ്ധിച്ചുവന്ന സാഹചര്യത്തിലാണ് ആളുകൾ വിശ്രമം ഒഴിവാക്കി വ്യായാമത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്.വ്യായാമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവർ വ്യായാമവും ചിട്ടയായ ഡയറ്റുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കി. നല്ല ആരോഗ്യത്തിനും ശരീരഭാരം കുറക്കുന്നതിനുമൊക്കെയായ് ആളുകൾ വ്യായാമത്തെ ആശ്രയിക്കുവാൻ തുടങ്ങി. സുന്ദരവും വടിവൊത്തതുമായ ശരീരസങ്കൽപ്പങ്ങൾക്ക് വ്യായാമങ്ങൾ നൽകിയ ആശ്വാസം ചെറുതൊന്നുമല്ല. വ്യായാമമില്ലായ്മ ഹൃദ്രോഗസാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
30 മിനുട്ട് ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ രോഗങ്ങൾ അകറ്റാൻ കഴിയുമെന്നാണ് നമ്മൾ ശീലിച്ചുവന്നിരുന്നത്. എന്നാൽ ഇത് മാത്രം പോരായെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ തെളിയിക്കുന്നത്. ശരീരമനങ്ങാതെയുള്ള ജോലികൾ ചെയ്യുന്നവരിൽ പൾമണറി എംബോളിസം എന്നൊരു അവസ്ഥയുണ്ടാകും. ഈ അവസ്ഥ പിന്നീട് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഗവേഷകർ പറയുന്നു. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളിൽ, പുരുഷന്മാരെ അപേക്ഷിച്ച് ഇത്തരം രോഗസാധ്യതകൾ കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.
അലസമായ ജീവിതശൈലി കാൻസർ പോലുള്ള ഗുരുതരരോഗങ്ങൾക്ക് കാരണമാകുമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് പറയുന്നു. അതിനാൽ എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവർ കൂടുതൽ ശാരീരികപ്രവർത്തികളിൽ ഏർപ്പെടണമെന്നും ഗവേഷകർ പറയുന്നു.