പത്തനംതിട്ട: ജപ്‌തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാർ ഒടുവിൽ രാജമ്മയ്‌ക്കും കുടുംബത്തിനും ദൈവതുല്യരായി മാറി. കൈവിട്ട് പോയിയെന്ന് രാജമ്മ കരുതിയ വീടാണ് ബാങ്കിലെ സുമനസുകളുടെ സഹായത്തോടെ ഇവർക്ക് തിരികെ ലഭിച്ചത്. വീട് നിർമാണത്തിനായി ബാങ്കിൽ വസ്‌തു പണയപ്പെടുത്തി എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് ജപ്‌തി ചെയ്യാനാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്‌ഥർ എത്തിയത്.
എന്നാൽ പണിതീരാത്ത വീടും അതിൽ രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതവും കണ്ടപ്പോൾ അവർ തീരുമാനത്തിൽ നിന്ന് പിൻമാറുക മാത്രമല്ല, എങ്ങനെയും രാജമ്മയെ സഹായിക്കണം എന്ന തീരുമാനവും എടുത്തു.
തുടർന്ന് ബാങ്ക് മാനേജരും ഉദ്യോഗസ്‌ഥരും ചേർന്ന് പിരിവെടുത്ത് കുടിശിക അടച്ച് രാജമ്മക്ക് കിടപ്പാടം തിരികെ നൽകി. തോന്നല്ലൂർ ഇളശേരിൽ കെ രാജമ്മയ്‌ക്കാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്‌ഥരുടെ കനിവിൽ കിടപ്പാടം തിരികെ കിട്ടിയത്. ബാങ്ക് മാനേജർ കെ സുശീലയും ഉദ്യോഗസ്‌ഥരും ചേർന്നു വീടിന്റെ പ്രമാണം രാജമ്മയ്‌ക്ക് കൈമാറി.
2008 മെയ് 30നാണ് വീട് നിർമാണത്തിനായി ഇവർ വസ്‌തു പണയപ്പെടുത്തി ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്‌പ എടുത്തത്. എന്നാൽ, രാജമ്മയും 2 സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനു പലവിധ പ്രതിസന്ധികൾ മൂലം വായ്‌പ തിരികെ അടയ്‌ക്കാനായില്ല. ചെറിയ ജോലികൾ ചെയ്‌താണ് മൂവരും കഴിഞ്ഞിരുന്നത്.
മൂന്നുപേരും അവിവാഹിതരാണ്. വായ്‌പയെടുത്ത പണം കൊണ്ടും വീട് നിർമാണം പൂർത്തിയായില്ല. ഇതിനിടെ താമസിക്കാനായി പണിത ഷെഡ്ഡും കത്തിനശിച്ചു.
വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ 2010 നവംബർ 4ന് ബാങ്ക് ജപ്‌തി നടപടികൾ ആരംഭിച്ചു. കുടിശിക അടക്കം 2.50 ലക്ഷത്തോളം തിരിച്ചടയ്‌ക്കാനുണ്ടായിരുന്നു. ഇതിൽ ബാങ്ക് നടത്തിയ അദാലത്തിൽ 1,28,496 രൂപ ഇളവ് ചെയ്‌തു നൽകി. ശേഷിക്കുന്ന തുകയുടെ കാര്യത്തിൽ മാനേജർ സുശീല സാവകാശം തേടി.
തുടർന്നു ബാങ്ക് ഉദ്യോഗസ്‌ഥരെയും മുൻ ജീവനക്കാരെയും ഉൾപ്പെടുത്തി മാനേജർ സുശീല വാട്‍സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിലൂടെ രാജമ്മയുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ 98,628 രൂപ ലഭിച്ചു. തിങ്കളാഴ്‌ച ഉച്ചയോടെ രാജമ്മയെ ബാങ്കിൽ വിളിച്ചു വരുത്തി. വായ്‌പ കുടിശിക തീർത്ത് വസ്‍തുവിന്റെ പ്രമാണവും കൈമാറി. ജീവിതത്തിൽ നേരിട്ടിട്ടുള്ള സമാനരീതിയിലുള്ള അനുഭവങ്ങളാണ് ഇത്തരമൊരു പുണ്യ പ്രവർത്തി ചെയ്യാൻ പ്രേരണയായതെന്നു ബാങ്ക് മാനേജർ സുശീല പറഞ്ഞു.
Also Read: കുടിലിൽ ജനിച്ച ഐഐഎം പ്രൊഫസറുടെ ജീവിതകഥ; പ്രചോദനമായി ഒരു ചെറുപ്പക്കാരൻ