പാണത്തൂർ: പ്രതിസന്ധികളോട് പൊരുതി നേടുന്ന വിജയങ്ങൾക്ക് എന്നും ഇരട്ടി മധുരമായിരിക്കും. അത്തരമൊരു സ്വപ്‌ന സമാനമായ ഒരു നേട്ടത്തിന്റെ നെറുകയിലാണ് രഞ്‌ജിത്ത് എന്ന യുവാവ്. കാസർകോട് ജില്ലയിലെ പാണത്തൂർ എന്ന ഗ്രാമത്തിലെ കൊച്ചുകുടിലിൽ നിന്ന് പരാധീനതകളോട് പടവെട്ടി, ജീവിത സാഹചര്യങ്ങളെ വരുതിയിലാക്കി ഇന്ന് റാഞ്ചി ഐഐഎമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസർ എന്ന പദവിയിലെത്തി നിൽക്കുകയാണ് ഈ യുവാവ്.
താൻ ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികളെയും ഇപ്പോൾ ലഭിച്ചിരിക്കുന്ന നേട്ടങ്ങളേയും സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ബെംഗളൂരു ക്രൈസ്‌റ്റ് കോളേജിൽ അസിസ്‌റ്റന്റ് പ്രൊഫസറായി ജോലി ചെയ്‌തു വരുന്ന രഞ്‌ജിത്തിന് ഏപ്രിൽ ആറ് തിങ്കളാഴ്‌ചയാണ് ഐഐഎമ്മിൽ നിന്നുള്ള അപ്പോയിൻമെന്റ് ഓർഡർ ലഭിക്കുന്നത്. രഞ്‌ജിത്തിന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്.
പ്രതിസന്ധികൾ പല വഴിയിലൂടെ എത്തിയപ്പോഴും തനിക്ക് താങ്ങായവർക്ക് നന്ദി പറയുന്നതിനൊപ്പം ഇച്ഛാശക്‌തിയുണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാൻ സാധിക്കുമെന്നാണ് രഞ്‌ജിത്ത് പറയുന്നത്. അതിലുപരി സ്വന്തം ജീവിതം കൊണ്ട് ഈ യുവാവ് കാട്ടിതരുന്നതും അത് തന്നെയാണ്.
താൻ ഇപ്പോഴും താമസിക്കുന്ന കുടിലിന്റെ ചിത്രം ഉൾപ്പെടെയാണ് രഞ്‌ജിത്ത് തന്റെ അനുഭവ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആ കുറിപ്പ് കേരളീയ സമൂഹം ഏറ്റെടുക്കുകയും ചെയ്‌തു. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള പ്രമുഖർ രഞ്‌ജിത്തിന്റെ പോസ്‌റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്‌തിട്ടുണ്ട്.
Read Also: ‘കുരുതി’ ലോഡിങ്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്