തൃശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്‌മഹത്യ ചെയ്‌തത്. ആത്‌മഹത്യാ കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ പരാമർശമുണ്ട്. സിപിഎം അഴിമതി ചോദ്യം ചെയ്‌തതാണ് സജിയോട് പാർട്ടിക്ക് പക തോന്നാൻ കാരണമെന്ന് സജിയുടെ സഹോദരൻ പറഞ്ഞു.
തിങ്കളാഴ്‌ചയാണ് സജിയെ വീട്ടിനകത്ത് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായിരുന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ സജിക്കുണ്ടായിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്‌മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. പ്രദേശത്തെ രണ്ട് സിപിഎം നേതാക്കൾക്കെതിരെയാണ് സജിയുടെ ആത്‌മഹത്യാ കുറിപ്പ്.
കഴിഞ്ഞ ഒരാഴ്‌ചയായി കടുത്ത സമ്മർദ്ദത്തിലായിരുന്നു സജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സജിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ചുമട്ടു തൊഴിലാളിയായിരുന്ന സജി നേരത്തെ പാർട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്‌തിരുന്നു.
ഒടുവിൽ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്‌മ രൂപീകരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങൾ വഷളാക്കിയെന്നാണ് സജിയുടെ സഹോദരൻ പറയുന്നത്. സജി ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. നേതാക്കൾക്ക് എതിരെ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
Read Also: സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം