തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ മുന്നേറുന്ന മുറയ്‌ക്കാവും കല്ലിടൽ തുടങ്ങുന്നത്. കല്ലിടൽ നിർത്തിവെച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുന്നു. പാർട്ടി കോൺഗ്രസിനെ തുടർന്നാണ് കല്ലിടൽ നിർത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
കഴിഞ്ഞ മാസം അവസാനം കൊല്ലം തഴുത്തലയിലാണ് കല്ലിടൽ ശ്രമം ഒടുവിൽ നടന്നത്. വീട്ടുകാർ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് ആത്‌മഹത്യാ ഭീഷണി മുഴക്കിയതോടെ ഉദ്യോഗസ്‌ഥർ പിൻമാറുകയായിരുന്നു. ഇതിന് ശേഷം സംസ്‌ഥാനത്ത് ഒരിടത്തും കല്ലിടൽ നടന്നിട്ടില്ല.
ഏപ്രിൽ ആറിന് സിപിഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. സിപിഎമ്മിന്റെ നേതൃനിരയാകെ സംസ്‌ഥാനത്ത് ഉണ്ടായിരുന്ന ദിവസങ്ങളിൽ ഒന്നും കല്ലിടലോ അതേ തുടർന്നുണ്ടായ പ്രതിഷേധങ്ങളോ ഒരിടത്തും ഉണ്ടായിരുന്നില്ല. എന്നാൽ, സമ്മേളനത്തിനൊടുവിൽ പദ്ധതിക്ക് കേന്ദ്ര നേതൃത്വത്തിന്റെ പരസ്യ പിന്തുണ ലഭിച്ചതോടെ ശക്‌തമായി മുന്നോട്ടുനീങ്ങാനാണ് സർക്കാർ തീരുമാനം.
പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയമാണെന്ന് പ്രാദേശികതലത്തിൽ സിപിഎമ്മും ഇടതുമുന്നണിയും പ്രചാരണം നടത്തും. നഷ്‌ടപരിഹാരം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കുന്നതിലും ഊന്നൽ നൽകും. 19ന് തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. തുടർന്ന് എല്ലാ ജില്ലകളിലും പ്രാദേശിക തലത്തിൽ പ്രചാരണം നടത്തും. ഗൃഹസന്ദർശനം അടക്കമുള്ള വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയിലെ താമസക്കാർക്ക് ബാങ്കുകൾ വായ്‌പ നിഷേധിക്കാതിരിക്കാൻ സർക്കാർ ഇടപെടും. ഇതോടെ പ്രതിഷേധത്തിന്റെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണെന് ബോധ്യപ്പെട്ടാൽ കല്ലിടൽ പുനരാരംഭിക്കാനാണ് പദ്ധതി.
Most Read: പാകിസ്‌ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ അയച്ച സംഭവം; അച്ചടക്ക നടപടിക്ക് ശുപാർശ