തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കെവി തോമസ്. ഇന്ന് രാവിലെ 11 മണിക്ക് നടന്ന വാർത്താ സമ്മേളനത്തിലാണ് കെവി തോമസ് നിലപാട് വ്യക്‌തമാക്കിയത്. അതേസമയം, കോൺഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെവി തോമസ് നിലപാട് അറിയിച്ചത്.
സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്‌ഥാന ബന്ധം സംബന്ധിച്ച് നെഹ്‌റുവിയൻ കാഴ് പ്പാടാണ് തനിക്കുള്ളത്. നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കെവി തോമസ് പറഞ്ഞു. മാർച്ച് മാസത്തിൽ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി താൻ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും കെവി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കാനുള്ള താൽപര്യം സോണിയാ ഗാന്ധിയെയും താരിഖ് അൻവറിനെയും അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന് സെമിനാറിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് താൻ അറിഞ്ഞത് വാർത്തകളിലൂടെയാണ്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച ശേഷം പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി പാർട്ടി നേതൃത്വം മുഴക്കി. ഞാൻ പാർട്ടിയിൽ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല.
അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാർട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിർവഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാർട്ടിക്കെതിരായി താൻ ഒന്നും ചെയ്‌തിട്ടില്ല. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയായില്ല. പാർട്ടിയെ ഉപയോഗിച്ച് പത്ത് പൈസ പോലും ഉണ്ടാക്കിയിട്ടില്ല. എന്നെ പുറത്താക്കാൻ സുധാകരന് യാതൊരു അധികാരവും ഇല്ലെന്നും കെവി തോമസ് പറഞ്ഞു.
ഞാൻ എഐസിസി അംഗമാണ്. വർഗീയതക്കെതിരായി ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിക്കേണ്ടതുണ്ട്. അതിനാൽ സെമിനാറിൽ പങ്കെടുത്തേ പറ്റുകയുള്ളൂവെന്നും കെവി തോമസ് അറിയിച്ചു. നിലപാട് അറിയിക്കാൻ വാർത്താ സമ്മേളനം വിളിച്ച പശ്‌ചാത്തലത്തിൽ കെവി തോമസ് പുതിയ രാഷ്‌ട്രീയ നീക്കത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. എംഎ ബേബി ഉൾപ്പടെ അദ്ദേഹത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു.
Most Read: ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കും; പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി