തന്റെ ജൻമദിനമായ ഒക്‌ടോബർ 22 ‘വോയ്‌സ് ഓഫ് സത്യനാഥൻ‘ സെറ്റിൽ അണിയറ പ്രവർത്തകക്കൊപ്പം ആഘോഷമാക്കി ജോജു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ചീത്രീകരണ സ്‌ഥലത്താണ് ജോജു പിറന്നാൾ ആഘോഷിച്ചത്.
1995ൽ പുറത്തിറങ്ങിയ മഴവിൽ കൂടാരം എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്‌റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു ഇന്ന് മലയാളത്തിലെ വിപണന മൂല്യമുള്ള അപൂർവം അഭിനേതാവായി മാറിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്‌റ്റായും സഹ നടനായും 20 കൊല്ലത്തോളം മലയാള ചലച്ചിത്രലോകത്ത് പിടിച്ചുനിന്ന ജോജു 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെയാണ് നായക കഥാപാത്രത്തിലേക്ക് ഉയർന്നത്.
പിന്നീടങ്ങോട്ട് നായകനായും പ്രതിനായകനായും സഹ അഭിനേതാവായും ബോക്‌സ് ഓഫീസിലെ വിജയ ചിത്രങ്ങളുടെ അവിഭാജ്യഘടകമായി മാറിയ ജോജു, കേരള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരവും, ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശവും നേടി. കുടുംബങ്ങൾക്കും കുട്ടികൾക്കും യുവ സമൂഹത്തിനും ഒരുപോലെ സ്വീകാര്യനായി വളർന്ന ജോജു ഇപ്പോൾ ദിലീപിനൊപ്പം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെപി എന്നിവർ ചേർന്നാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’ നിർമിക്കുന്നത്. കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ റാഫി തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിൽ ദിലീപിനും ജോജുവിനുമൊപ്പം സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേഷ് പിഷാരടി, അലൻസിയർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
Most Read: ‘എസ്‌വി പ്രദീപിന്റെ മരണത്തിൽ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണം’; സത്യവാങ്മൂലം