കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ പ്രമുഖ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപിന്റെ മാതാവ് ആർ വസന്തകുമാരി സമർപ്പിച്ച ഹരജിയിലാണ് അധിക സത്യവാങ്മൂലം നൽകിയത്.
ആരോപിക്കപ്പെടുന്ന ചാനലിനെതിരെ പ്രദീപ് നേരത്തെ ചില വാർത്തകൾ നൽകിയിരുന്നു. ഈ വാർത്തകളെത്തുടർന്ന് ചാനലിലെ ജീവനക്കാരനിൽ നിന്ന് പ്രദീപിന് ഭീഷണി ഉണ്ടായിരുന്നു. ഇതേക്കുറിച്ച് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മൊഴി നൽകിയിരുന്നതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള അന്വേഷണമുണ്ടായില്ലെന്ന് മാതാവിന്റെ ചൂണ്ടിക്കാട്ടുന്നു.
ചാനലിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെക്കുറിച്ച് പ്രദീപ് മുൻപ് മുഖ്യമന്ത്രിക്കും ബിജെപിക്കും പരാതി നൽകിയിരുന്നു. അന്ന് കരമന പോലീസ് സ്‌റ്റേഷനിൽ ചാനൽ ജീവനക്കാരനെ വിളിച്ചുവരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയാണ് ചെയ്‌തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
അതേസമയം, വസന്തകുമാരിയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്‌റ്റിസ് കെ ഹരിപാൽ പിൻമാറി. കേസ് പിന്നീട് മറ്റൊരു ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ഡിസംബർ 14നാണ് തിരുവനന്തപുരം കാരക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിൽ പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മനോരമ ന്യൂസ്, മീഡിയവൺ, ന്യൂസ് 18, ജയ്ഹിന്ദ്, കൈരളി, മംഗളം ചാനലുകളിൽ മാദ്ധ്യമ പ്രവർത്തകനായിരുന്നു പ്രദീപ്.
Must Read: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; കർശന നടപടിക്ക് നിർദ്ദേശം