തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ-എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ ക്‌ളാസുകൾ നടത്തുന്നതിനെതിരെ സർക്കാർ. സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങൾ നടത്തുന്നതും, ട്യൂഷൻ എടുക്കുന്നതും നിയമ ലംഘനമാണെന്ന് സർക്കാർ വ്യക്‌തമാക്കി. കൂടാതെ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ നിർദ്ദേശം നൽകി.
സർക്കാർ-എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർ നടത്തുന്ന ട്യൂഷൻ സ്‌ഥാപനങ്ങൾക്കെതിരെ വ്യാപക പരാതികൾ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ സർക്കാർ നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഇത്തരം നിയമവിരുദ്ധ പ്രവണതകൾ പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ പ്രിൻസിപ്പൽമാരോട് നിർദ്ദേശിക്കുകയും ചെയ്‌തു.
സ്വകാര്യ ട്യൂഷൻ ഉൾപ്പടെയുള്ള നിയമ വിരുദ്ധ നടപടികൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽമാർ അധ്യാപകരെ അറിയിക്കണം. കൂടാതെ കോളജിലെ അധ്യാപകർ സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർക്ക് സമർപ്പിക്കണം. തുടർന്ന് ഓരോ 3 മാസം കൂടുമ്പോഴും ഡെപ്യൂട്ടി ഡയറക്‌ടർമാർ റിപ്പോർട് വിലയിരുത്തി ഡയറക്‌ടർക്ക് റിപ്പോർട് കൈമാറും.
Read also: സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും