രോഗത്തെയും പ്രായത്തെയും മറികടന്ന് ഒരു 84കാരി വീണ്ടും പൈലറ്റിന്റെ വേഷമണിഞ്ഞു. അമേരിക്കകാരിയായ ഒക്റ്റോജെനേറിയൻ മിർത ഗേജ് ആണ് കോക്‌പിറ്റിൽ കയറി സഹപൈലറ്റിനൊപ്പം വിമാനം പറത്തിയത്. മുൻപ് പൈലറ്റായിരുന്ന മുത്തശ്ശി ഇപ്പോൾ പാർക്കിൻസൺ രോഗബാധിതയാണ്.
വിമാനം ഒരിക്കൽകൂടി പറത്താനുള്ള അമ്മയുടെ ആഗ്രഹം സഫലമാക്കാൻ സഹായം അഭ്യർഥിച്ച് മകൻ പൈലറ്റായ കോഡി മാറ്റിയെലോയെ സമീപിക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് ഈ മുത്തശ്ശി വിമാനം പറത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
“വിമാനം ഒരിക്കൽക്കൂടി പറത്താനുള്ള ഇവരുടെ അവസാന ആഗ്രഹം നിറവേറ്റാൻ സഹായം ആവശ്യപ്പെട്ട് കുറച്ച് ദിവസം മുൻപ് അവരുടെ മകൻ എന്നെ ബന്ധപ്പെട്ടിരുന്നു. മുൻപ് പൈലറ്റായിരുന്ന ഇവർ ഇപ്പോൾ പാർക്കിൻസൺ രോഗബാധിതയാണ്” എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തത്.
രോഗബാധിതയായതും ഇൻഷുറൻസ് നിബന്ധനകളും കണക്കിലെടുത്ത് ഒരു ഫ്‌ളൈറ്റ് സ്‌കൂൾ ഉപയോഗിക്കാൻ അനുവാദം ലഭിക്കുകയില്ല. അങ്ങനെയാണ് ഗേജിന്റെ മകൻ സഹായത്തിനായി മാറ്റിയെലോയെ സമീപിക്കുന്നത്. ഒരു സഹപ്രവർത്തകയെ സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും മാറ്റിയെലോ പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
ഗേജിനായി പൈലറ്റ് തിരഞ്ഞെടുത്ത പാത വിന്നിപീസൗക്കി തടാകത്തിനും കെയർസാർജ് പർവതത്തിനും ചുറ്റുമുള്ളതായിരുന്നു. ഈ യാത്ര ഗേജിന് ഏറെ സന്തോഷം നൽകി. ജീവിതത്തിന് പുതുനിറങ്ങൾ നൽകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
നാഡികൾക്ക് ക്ഷയമുണ്ടാകുന്ന രോഗമാണ് പാർക്കിൻസൺ. ഇത് ശരീരത്തിന് വിറയലുണ്ടാക്കും. കുറച്ച് കാലമായി ഈ രോഗത്തിന്റെ പിടിയിലാണ് ഗേജ്. വീഡിയോക്ക് താഴെ ഗേജിനെ അഭിനന്ദിച്ചും മാറ്റിലോയെ പ്രശംസിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
Most Read: കുപ്പത്തൊട്ടിയിൽ ഏഴര ലക്ഷം രൂപയുടെ സ്വർണം; ഉടമയ്‌ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി