ചെന്നൈ: കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച നൂറ് ഗ്രാം തൂക്കമുള്ള സ്വർണനാണയം തിരിച്ചുനൽകി ശുചീകരണ തൊഴിലാളി. തമിഴ്‌നാട്ടിലാണ് സംഭവം. ഏഴര ലക്ഷം രൂപ വിലവരുന്ന സ്വർണനാണയമാണ് തൊഴിലാളി തിരികെ നൽകിയത്. മേരി എന്ന തൊഴിലാളിയാണ് തനിക്ക് കിട്ടിയ ലക്ഷങ്ങളുടെ സ്വർണം തിരികെ നൽകി മാതൃകയായത്.
കൊറിയർ കമ്പനി ജീവനക്കാരനായ ഗണേഷ് രാമൻ എന്നയാളുടെ സ്വർണനാണയമാണ് നഷ്‌ടപ്പെട്ടത്. സ്വർണനാണയം ഒരു പെട്ടിയിലിട്ടുവെച്ച ശേഷം തന്റെ കിടക്കയുടെ അടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് കാണാതായെന്ന് ഭാര്യയോട് പറഞ്ഞപ്പോഴാണ് മുറി വൃത്തിയാക്കിയെന്നും ചവറുകൾ പുറത്ത് ഉപേക്ഷിച്ചുവെന്നും അറിഞ്ഞത്.
ഉടനെ ഗണേഷ് പോലീസിൽ പരാതിയും നൽകി. സമീപത്തെ ചിലർ ചവർ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും ചെയ്‌തു. ചപ്പുചവറുകൾ വേർതിരിക്കുന്നതിനിടെ തനിക്ക് ലഭിച്ച സ്വർണനാണയം മേരി തന്റെ മാനേജർ വഴി അധികൃതർക്ക് കൈമാറിയിരുന്നു. പിന്നീട് പോലീസ് സ്‌റ്റേഷനിൽ വെച്ച് മേരി തിരിച്ചേൽപിച്ച സ്വർണനാണയം ഗണേഷിന് കൈമാറുകയായിരുന്നു. മേരിയുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.
Also Read: ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്‌തരുടെ ജൻമദിനാഘോഷം നിരോധിച്ചു