പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. താൽക്കാലികമായി അടച്ച കേശവൻപാറ വ്യൂ പോയിന്റ് തുറന്നതും, ട്രക്കിംഗ് പുനഃരാരംഭിച്ചതുമാണ് ഇപ്പോൾ സഞ്ചാരികളുടെ എണ്ണം ഉയരാൻ കാരണമായത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2 മണി വരെ മാത്രം ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ 4,800ലധികം വാഹനങ്ങളാണ് പോത്തുണ്ടി വനംവകുപ്പിന്റെ പരിശോധന കേന്ദ്രത്തിലൂടെ കടത്തിവിട്ടത്.
ഇന്ന് ഹർത്താൽ ആയതിനാൽ തന്നെ കുടുംബസമേതം താമസിക്കാൻ വേണ്ടിയാണ് കൂടുതൽ സഞ്ചാരികളും നെല്ലിയാമ്പതിയിലേക്ക് എത്തിയത്. അയൽ ജില്ലകളിൽ നിന്നുൾപ്പടെയുള്ള നിരവധി ആളുകളാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതോടെ അവധി ആഘോഷിക്കാൻ നിലവിൽ നെല്ലിയാമ്പതിയിൽ എത്തുന്നത്. പാലക്കാട് ജില്ലയ്‌ക്ക് പുറമേ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നാണ് കൂടുതൽ പേരും എത്തിയത്.
സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ചുരം പാതയിൽ മിക്കയിടങ്ങളിലും ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. മണിക്കൂറുകളോളം ഇവിടെ വാഹനങ്ങൾ കുരുങ്ങി കിടക്കുകയായിരുന്നു. സഞ്ചാരികൾ എത്തിയതോടെ പുലയമ്പാറ, കൈകാട്ടി, കേശവൻപാറ, നൂറടി ഭാഗങ്ങളിലെ കടകളും ഹോട്ടലുകളും സജീവമായി. കൂടാതെ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ മിക്ക ഭാഗങ്ങളിലും വനപാലകരെ കൂടുതലായി നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: ഭാരതപ്പുഴയുടെ തീരത്തെ കരിങ്കൽഭിത്തി; ഈശ്വരമംഗലത്ത് നിർമാണം ആരംഭിച്ചു