കാസർഗോഡ് : ജില്ലയിലെ ഷിറിയ പുഴയിൽ സ്‌ഥാപിച്ചിരിക്കുന്ന അണക്കെട്ട് സന്ദർശിക്കുന്നതിനായി പ്രതിദിനം എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതോടെ അണക്കെട്ടിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടറും, ടൂറിസം-ജലസേചന വകുപ്പും അണക്കെട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
പുത്തിഗെയിലുള്ള ദേരടുക്കയിൽ വിജനമായ സ്‌ഥലത്താണ് അണക്കെട്ട് സ്‌ഥിതി ചെയ്യുന്നത്. 1951 നവംബർ 10ആം തീയതി ഉൽഘാടനം നിർവഹിച്ച അണക്കെട്ടിലേക്ക് സന്ദർശകർ എത്തിത്തുടങ്ങിയത് കഴിഞ്ഞ വർഷം മുതലാണ്. വിജനമായ സ്‌ഥലത്ത് സ്‌ഥിതി ചെയ്യുന്ന ശാന്തമായുള്ള അണക്കെട്ട് പെട്ടെന്ന് തന്നെ സന്ദർശകരുടെ ഇഷ്‌ടകേന്ദ്രമായി മാറി. ഇതോടെ നിരവധി ആളുകൾ പ്രതിദിനം ഇവിടേക്ക് എത്തിത്തുടങ്ങി.
അണക്കെട്ട് കവിഞ്ഞ് വെള്ളം താഴേക്ക് ഒഴുകുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഈ വെള്ളത്തിൽ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും സന്ദർശകർക്ക് അനുവാദവുമുണ്ട്. ഇതുമൂലം ആളുകൾക്ക് ഇവിടം വളരെയധികം പ്രിയപ്പെട്ടതായി മാറി. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് അണക്കെട്ടിന്റെ ടൂറിസം സാധ്യത പരിശോധിച്ച് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് അധികൃതർ. അതിന്റെ ഭാഗമായാണ് ഇപ്പോൾ കളക്‌ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
Read also : ഡെൽഹി സ്‌ഫോടനം എൻഐഎ അന്വേഷിക്കും; റിപ്പോർട്