വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്‌ന പരിഹാരത്തിനായി നേരിട്ടിറങ്ങി.
ഇന്നലെ പണയമുടക്ക് ദിവസമായതിനാൽ വാഹനങ്ങൾ കുറവായിരുന്നു. തുടർന്നാണ് പോലീസിന്റെ പിന്തുണയോടെ ഇവർ മൂരാട് പാലത്തിലെ കുഴികൾ അടച്ചത്. സ്വന്തം ചിലവിൽ കോൺക്രീറ്റ് ചെയ്‌താണ് ഇവർ നാടിന് മാതൃകയായത്.
വ്യാഴാഴ്‌ച പുലർച്ചെ ആറ് മണിക്ക് ആരംഭിച്ച പ്രവൃത്തി 12 മണിവരെ നീണ്ടു. തുടർന്ന് വൈകീട്ട് നാല് മണിക്ക് ശേഷമാണ് പാലം പൂർണമായും ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പണിമുടക്ക് ആയതിനാൽ വാഹനങ്ങൾ കുറവായിരുന്നു.
കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളെ വടകരയിൽ നിന്നും തിരുവള്ളൂർ റോഡ്-മണിയൂർ വഴിയും പേരാമ്പ്ര വഴിയും വിട്ടു. തിരിച്ചുള്ള വാഹനങ്ങളെ പയ്യോളിയിൽ നിന്ന് അട്ടക്കുണ്ട് വഴിയാണ് വിട്ടത്. രണ്ടിടത്തും പോലീസ് കാവൽ നിന്നു. ആംബുലൻസുകളെ പാലത്തിലൂടെ തന്നെയാണ് കടത്തിവിട്ടത്.
പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതം തടസപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതോടെ കോവിഡ് കാലത്തും വാഹനങ്ങൾ ഏറെ നേരം കാത്തിരുന്നാണ് യാത്ര ചെയ്‌തിരുന്നത്. നേരത്തെ പലതവണ ട്രാഫിക് പോലീസും നാട്ടുകാരും ചേർന്ന് കല്ലും, മണ്ണും ഉപയോഗിച്ച് കുഴികൾ നികത്തിയിരുന്നു.
എന്നാൽ ഇത് പെട്ടെന്ന് തന്നെ തകർന്നിരുന്നു. ദേശീയപാത വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ എൻഎച്ച്എഐയാണ് പ്രവൃത്തി ചെയ്യേണ്ടതെന്ന മറുപടിയാണ് നൽകിയത്. ദേശീയപാതയിലെ അറ്റകുറ്റപണി നടത്താൻ എൻഎച്ച്എഐ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
Read Also: വലിയ വിമാനങ്ങളുടെ സർവീസ്; കരിപ്പൂരിൽ പരിശോധന പൂർത്തിയായി