ന്യൂഡെൽഹി: ഈ വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഇന്ന് അദ്ധ്യാപക ദിനത്തിൽ ഓൺലൈനിലൂടെ നടക്കും. ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ നടക്കുന്ന രീതിയിലുള്ള ചടങ്ങുകൾ ഇക്കുറി ഉണ്ടാവില്ല. 47 പേർക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള അദ്ധ്യാപകർ ഒത്തുകൂടുന്ന വ്യത്യസ്തമായ ചടങ്ങായിരിക്കും ഇന്ന് നടക്കുക. കേന്ദ്രമന്ത്രി രമേശ് പോഖ്റിയാൽ ട്വിറ്ററിലൂടെ ചടങ്ങിനെക്കുറിച്ച് അറിയിച്ചിരുന്നു. രാഷ്ട്രപതിയുടെ സാന്നിധ്യം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാ വർഷവും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബർ 5നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രൈമറി, സെക്കന്ററി സ്കൂളുകളിലെ മികച്ച അദ്ധ്യാപകർക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. രാഷ്ട്രപതിയിൽ നിന്നാണ് ജേതാക്കൾ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നത്. ഇത്തവണ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓൺലൈനിലൂടെ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപരാഷ്ട്രപതിയുമായ
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.