തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം.
തെക്കൻ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്‌തമാണ്. ഇതിന്റെ സ്വാധീന ഫലമായാണ് തുലാവർഷം ശക്‌തമാകുന്നത്. സംസ്‌ഥാനത്ത് അടുത്ത ഏഴു ദിവസം ശക്‌തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ മാസം മുഴുവൻ സംസ്‌ഥാനത്ത് ഭേദപ്പെട്ട തുലാമഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ നിഗമനം. 77 മുതൽ 127 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് ഇന്ത്യ മെറ്റിയൊറളിജിക്കൽ ഡിപ്പാർട്ട്മെന്റ് (ഐഎംഡി) പുറത്തിറക്കിയ പ്രവചനം.വടക്കൻ കേരളത്തെ അപേക്ഷിച്ചു തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ.
എന്നാൽ, ഇടുക്കി ജില്ലയിൽ ഇക്കുറി മഴ കുറവാണ്. 40 സെന്റീമീറ്റർ ലഭിക്കേണ്ട സ്‌ഥാനത്ത് ഇതുവരെ ലഭിച്ചത് 31 സെ.മീ. 23 ശതമാനം കുറവ്. പത്തനംതിട്ടയുടെ കിഴക്കൻ മലയോരത്തും മഴ കുറവാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഇതുമൂലം ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ജലനിരപ്പ് കുറവാണ്. പമ്പാ ഡാമിൽ 69 ശതമാനം വെള്ളമുണ്ടെങ്കിലും ശബരിഗിരി പദ്ധതിയുടെ സംവർധക ഡാമുകളിൽ സ്‌ഥിതി മെച്ചപ്പെട്ടിട്ടില്ല. ഇടുക്കി ഡാമിൽ 50 ശതമാനം മാത്രമാണ് ജലനിരപ്പ്.
ഒക്‌ടോബർ ഒന്ന് മുതൽ ഇന്നലെവരെ സംസ്‌ഥാനത്ത് ലഭിച്ചത് അഞ്ചു ശതമാനം അധികമഴയാണ്. ഇക്കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ 34 സെന്റീമീറ്ററാണ്. കിട്ടിയത് 35 സെ.മീ. ഇത് അഞ്ചു ശതമാനം അധികമാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ശരാശരി ലഭിച്ചു.
Most Read| പോരാടാനുറച്ചു ഹമാസ്; ഒളിക്കാൻ ഭൂഗർഭ തുരങ്കങ്ങൾ- യുദ്ധസന്നാഹങ്ങൾ ഒരുങ്ങുന്നു