ചട്ടഞ്ചാൽ: പട്രോളിങ്ങിനിടെ ആൾകൂട്ടം പിരിച്ചുവിടാൻ ശ്രമിച്ച സിഐ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുകയും ജീപ്പിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മേൽപറമ്പ് കൈനോത്തെ അബ്‌ദുൽ സലാം (38) വള്ളിയോട്ടെ ഇസ്‌മായിൽ ഷമീം (27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രി മേൽപറമ്പ് കീഴൂർ റോഡിലായിരുന്നു സംഭവം.
ഒരു ക്വാർട്ടേഴ്‌സിന് സമീപം കൂടി നിന്നവരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന് തുടക്കം. പിരിഞ്ഞു പോകാൻ തയാറാകാത്തവരുടെ ചിത്രം പോലീസ് മൊബൈലിൽ പകർത്തുന്നത് ചിലർ തടഞ്ഞു. ഇതിനിടെ മേൽപറമ്പ് സിഐ സിഎൽ ബെന്നിലാലു ഒരാളെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരാളെത്തി തടയുകയായിരുന്നു. ഇയാൾ സിഐയുടെ മുഖത്തടിക്കുകയും മറ്റൊരു സംഘം പോലീസ് ജീപ്പിന്റെ താക്കോൽ ഊരിയെടുത്ത് കൊണ്ടുപോവുകയും ചെയ്‌തു.
Also Read: മേല്‍പറമ്പ് ടൗണിൽ പോലീസിന് നേരെ കയ്യേറ്റം; മൂന്ന് പേര്‍ക്ക് പരുക്ക്
സിഐയെ കൂടാതെ എസ്‌ഐ കെ ബിജു, സിവിൽ പോലീസ് ഓഫീസർ എവി സിനു എന്നിവർക്ക് നേരെയും ആക്രമണം ഉണ്ടായി. പിന്നീട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്‌ഥലത്തെത്തിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തിന് നേതൃത്വം നൽകിയത് 8 പേരാണെന്നും ബാക്കിയുള്ളവരെ പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായവരും അക്രമിസംഘത്തിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസിനെ പരിക്കേൽപ്പിക്കുക, കൃത്യനിർവഹണം തടസപ്പെടുത്തുക, വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുക എന്നിവയുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.