അബുദാബി: മദ്യപാനം, ലൈംഗികത, പൊതു സ്‌ഥലങ്ങളിലെ ചുംബനം, ആത്‍മഹത്യ, വിൽപത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സമഗ്ര നിയമ ഭേദഗതികളാണ് യുഎഇ നടത്തിയിരുക്കുന്നത്.
ചില നിയമങ്ങൾ നീക്കം ചെയ്‌തും പുതിയതായി ചിലത് ഉൾപ്പെടുത്തിയുമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാൽ വധശിക്ഷ നൽകുന്നത് ഉൾപ്പടെയുള്ള നിയമഭേദഗതിക്ക് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.
21 വയസിനു മുകളിലുള്ളവർക്ക് നിശ്‌ചിത സ്‌ഥലങ്ങളിൽ മദ്യപാനം നിബന്ധനകളോടെ അനുവദിച്ചു. എന്നാൽ 21ന് താഴെ പ്രായമുള്ളവർ മദ്യം ഉപയോഗിക്കാനോ കൈകാര്യം ചെയ്യാനോ പാടില്ലെന്നും നിയമം വ്യക്‌തമാക്കുന്നു. പൊതുസ്‌ഥലങ്ങളിൽ പരസ്യമായി ചുംബിച്ചാൽ ലഭിച്ചിരുന്ന തടവ് ശിക്ഷക്ക് പകരം പിഴയാക്കി ഭേദഗതി ചെയ്‌തു.
പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇനി ശിക്ഷയില്ല. വൈകല്യം ഉള്ളവരുമായോ, രക്‌ത ബന്ധത്തിൽ ഉള്ളവരുമായോ, 14വയസിനു താഴെയുള്ളവരുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്‌ത്രീയെയോ പുരുഷനെയോ പീഡിപ്പിച്ചാലും ശിക്ഷ ലഭിക്കും. കേസിൽപെടുന്ന പ്രതികളെയോ സാക്ഷികളെയോ ചോദ്യം ചെയ്യുമ്പോൾ സ്വന്തം ഭാഷയിൽ ആശയവിനിമയത്തിന് അവകാശം ഉണ്ടായിരിക്കും. ആവശ്യമെങ്കിൽ തർജമക്ക് ആളെ വച്ചുകൊടുക്കണം.
ലൈംഗിക പീഡനം, പെൺവാണിഭം തുടങ്ങിയ കേസുകളിൽ പ്രതികളുടെയും സാക്ഷികളുടെയും പേരുവിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതാണ്. ശാരീരികവും മാനസികവും ധാർമികവും സുരക്ഷിതത്വപരവും ആയ കേസുകളിൽപ്പെട്ട കുട്ടികളുടെ വിവരങ്ങളും വെളിപ്പെടുത്തുകയില്ല. ആത്‌മഹത്യക്ക് പ്രേരിപ്പിക്കുന്നതും സഹായം ചെയ്യുന്നതും ശിക്ഷാർഹമാണ്. അതേസമയം, ആത്‌മഹത്യ ചെയ്യാൻ ശ്രമിച്ചവർക്ക് മാനസിക പ്രശ്‌നമോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ചികിൽസ ലഭ്യമാക്കും.
വിൽപത്രം എഴുതിവെക്കാതെ യുഎഇയിൽ ഒരാൾ മരണപ്പെട്ടാൽ, അയാളുടെ സ്വത്ത് അതാതു രാജ്യത്തെ നിയമമനുസരിച്ച് വിഭജനം ചെയ്യാൻ സാധിക്കും വിധമാണ് പിന്തുടർച്ചാവകാശ നിയമത്തിലെ ഭേദഗതി. നിലവിൽ യുഎഇ നിയമ പ്രകാരമായിരുന്നു സ്വത്ത് ഭാഗംവെക്കൽ നടന്നിരുന്നത്. വിൽപത്രം എഴുതിവച്ചിട്ടുണ്ടെങ്കിൽ അതുപ്രകാരം ചെയ്യാനും അനുമതിയുണ്ട്.
മദ്യപാനം നിബന്ധനകളോടെ കുറ്റമല്ലാതാക്കിയതും പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുമതി ഉണ്ടാകുന്നതും ഉൾപ്പടെ പല ഭേദഗതികളും യുഎഇയുടെ ആധുനിക ദിശാബോധമാണ് പ്രകടമാക്കുന്നത്. ആഘോള ടൂറിസത്തിന്റെയും ബിസിനസ് സംസ്‌കാരത്തിന്റെയും സ്വഭാവരീതികൾ തിരിച്ചറിഞ്ഞുള്ള ഈ ഭേദഗതികൾ യുഎഇയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കാരണമാകുമെന്ന് വ്യവസായരംഗത്തെ പ്രമുഖർ അവകാശപ്പെടുന്നു.
Related News: തൊഴിൽ നിയമ പരിഷ്‌കാരം; നിരവധി പ്രത്യേകതകൾ; വിശദീകരണവുമായി മാനവശേഷി മന്ത്രാലയം