ജിദ്ദ: തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ രൂപീകരിച്ച തൊഴിൽ നിയമ പരിഷ്‌കാര പദ്ധതി (എൽആർഐ) വിശദ പഠനങ്ങളുടെയും പരിശീലനത്തിന്റെയും നിരന്തര അവലോകനത്തിന്റെയും അടിസ്‌ഥാനത്തിലാണ് നടപ്പിലാക്കുന്നതെന്ന് സൗദി മാനവശേഷി സാമൂഹിക വികസന സഹമന്ത്രി അബ്‌ദുല്ല നൈനാൻ വ്യക്‌തമാക്കി.
പുതിയ നിയമം അനുസരിച്ച് കരാർ കാലാവധി അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്‌ഥാപനത്തിലേക്ക് ജോലി മാറാൻ തൊഴിലാളികൾക്ക് സാധിക്കും. കരാർ സാധുതാ കാലയളവിൽ അതിൽ പറയുന്ന വ്യവസ്‌ഥകൾ ലംഘിച്ചാലും മറ്റൊരു തൊഴിലുടമയിലേക്ക് മാറാനും വിദേശ തൊഴിലാളിക്ക് അവകാശമുണ്ടാകും. പുതിയ പദ്ധതി വിപണിയെ കൂടുതൽ മൽസരപരവും ലളിതവുമാക്കുമെന്ന് മാനവശേഷി വകുപ്പ് മന്ത്രി പറഞ്ഞു.
തൊഴിൽ മാറ്റം, റീ എൻട്രി, എക്‌സിറ്റ് നടപടികൾ എളുപ്പമാക്കുക എന്നിവ ഉൾപ്പെട്ടതാണ് പുതിയ തൊഴിൽ നിയമ പരിഷ്‌കാരം. പദ്ധതി അടുത്ത മാർച്ചിൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ മുഴുവനാളുകളും പദ്ധതിയിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളെ സ്വാതന്ത്ര്യത്തോടെ രാജ്യത്തിന് പുറത്തേക്ക് പോകാനും മടങ്ങാനും അനുവദിക്കുന്നതാണ് പദ്ധതിയിലെ പ്രധാന പ്രത്യേകത. ഇത് സംബന്ധിച്ച് തൊഴിലുടമക്ക് യഥാസമയം അറിയിപ്പ് നൽകും.
ജീവനക്കാരുടെ പാസ്‌പോർട്ടുകൾ അവരുടെ പക്കൽ തന്നെയായിരിക്കും. ഇത് നേരത്തെ തന്നെ പ്രാബല്യത്തിലുള്ള നിയമമാണ്. പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവെക്കുന്നത് നിയമപ്രകാരം അനുവദനീയമല്ല. അടുത്തിടെയാണ് തൊഴിൽ കരാർ ഓൺലൈനാക്കുകയും ഡിജിറ്റൽ ഡോക്യുമെന്റേഷൻ സംരംഭം ആരംഭിക്കുകയും ചെയ്‌തത്. ഇത് പുതിയ നിയമത്തിന്റെ നടപ്പാക്കൽ എളുപ്പമാക്കും. ഇതുവരെ 10 ലക്ഷം കരാറുകൾ ഡിജിറ്റലൈസ് ചെയ്‌തിട്ടുണ്ട്. 2021 ആദ്യപാദത്തിൽ 9 ലക്ഷം കരാറുകൾ കൂടി ഓൺലൈനാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ജോലി മാറ്റത്തിനുള്ള നിബന്ധനകൾ:-
1. ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷനിൽ ജോലി ചെയ്യുന്ന ആളായിരിക്കണം.
2. തൊഴിൽ വിസയിൽ സൗദിയിലെത്തിയ ശേഷം സ്‌പോൺസറുടെ കീഴിൽ ഒരു വർഷം പൂർത്തിയാക്കിയിരിക്കണം.
3. പുതിയ തൊഴിലുടമ മാനവശേഷി മന്ത്രാലയത്തിന്റെ ‘ഖുവ’ പോർട്ടലിൽ തൊഴിലാളിയെ ആവശ്യപ്പെട്ട് കൊണ്ടുള്ള ജോലി വാഗ്‌ദാന അറിയിപ്പ് രേഖപ്പെടുത്തിയിരിക്കണം.
4. പുതിയ തൊഴിൽ സ്‌ഥാപനം വിദേശ തൊഴിലാളിയെ നിയമിക്കാൻ യോഗ്യമായതായിരിക്കണം.
5. വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരിക്കണം.
6. തൊഴിൽ കരാർ ഡിജിറ്റലൈസ് ചെയ്യണം, സ്വയം വിലയിരുത്തൽ വ്യവസ്‌ഥ പാലിച്ചിരിക്കണം.