ബംഗലൂരു: ഉഗാണ്ടയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതിയുടെ എംബോളാ ഫലം നെഗറ്റീവ്. നേരിയ ശാരീരിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് യുവതിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്ത്യയിൽ നിലവിൽ ആർക്കും എബോള സ്‌ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര- ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നേരിയ ലക്ഷണങ്ങൾ കണ്ട യുവതിയെ ബെംഗളൂരുവിലെ സർക്കാർ പകർച്ചവ്യാധി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതും പരിശോധനകൾക്ക് വിധേയയാക്കിയതും.
ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അതീവ ജാഗ്രതയിലാണ്. ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയും നിരീക്ഷണം ശക്‌തമാക്കിയത്.
ഡിആർ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ പനി, ക്ഷീണം, തളർച്ച, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷങ്ങൾ അനുഭവപ്പെട്ടാൽ ഇമിഗ്രേഷൻ പരിശോധനയ്‌ക്ക് മുൻപ് എയർപോർട്ട് ഹെൽത്ത് ഓഫീസറെയോ, ഹെൽത്ത് ഡെസ്‌കിനെയോ വിവരം അറിയിക്കണമെന്നാണ് പ്രധാന നിർദ്ദേശം.
Most Read| കർണാടകയിൽ അധികാര കൈമാറ്റം; ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകും







































