ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചർച്ചയിൽ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ശ്രമങ്ങൾ ആർമഭിച്ചതായാണ് റിപ്പോർട്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ സംസ്‌ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ഒരു കാരണവശാലും സംസ്‌ഥാനത്തെ സാമുദായിക സൗഹൃദം തകർക്കാൻ അനുവദിക്കില്ല. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നാൽ മറ്റ് സംസ്‌ഥാനങ്ങളും ഇത് പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഉന്നതതല വിദഗ്‌ധ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് ആദ്യ മന്ത്രിസഭാ യോഗം തന്നെ അനുമതി നൽകിയതായി ധാമി ശനിയാഴ്‌ച പറഞ്ഞിരുന്നു. സൗഹൃദാന്തരീക്ഷം തകർക്കുന്നതിനുള്ള പദ്ധതികളെ നേരിടുന്നതിന് ഉത്തരാഖണ്ഡിലേക്ക് വരുന്ന ആളുകളുടെ പൂർവകാലം പരിശോധിക്കാൻ തയ്യാറെടുത്തിട്ടുണ്ടനും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു ഏകീകൃത സിവിൽ കോഡ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്‌ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി കേശവപ്രസാദ് മൗരയും പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാരിന്റെ നിർദ്ദേശത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. രാജ്യത്തും സംസ്‌ഥാനത്തും ഇത് അതിവേഗം നടപ്പാക്കുന്നത് ആലോചനയിലാണെന്നും കേശവപ്രസാദ് മൗര്യ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് പൊതുനിയമത്തിന് കീഴിൽ വരും. ഈ വിഷയങ്ങളിൽ മതാടിസ്‌ഥാനത്തിൽ പ്രത്യേക സംവിധാനം ഉണ്ടായിരിക്കില്ല.
Most Read: ജി20 ഉച്ചകോടി; അനുബന്ധ പരിപാടികൾ കേരളത്തിലും, കൊച്ചി വേദിയാകും