കൊച്ചി: ഉത്ര കേസിലെ വിധി അപക്വമെന്ന് പ്രതിഭാഗം അഭിഭാഷകൻ അശോക് കുമാർ. പ്രതിയെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളുമില്ലെന്ന് ആവർത്തിച്ച അഭിഭാഷകൻ അപ്പീൽ പോകുമെന്നും വ്യക്‌തമാക്കി. ഡമ്മി പരീക്ഷണം പ്രഹസനമെന്നും പൊതുജനങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള വിധിയാണ് കോടതി പ്രസ്‌താവിച്ചതെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.
പോലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നുമാണ് പ്രതി സൂരജ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നതെന്നും, ഉത്രയുടെ പിതാവ് കോടതിയിൽ നൽകിയ മൊഴി പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും സൂരജ് കൂട്ടിച്ചേർത്തു. ശിക്ഷാ വിധിക്ക് ശേഷം കോടതിയിൽ നിന്നും പുറത്തിറക്കിയപ്പോഴാണ് സൂരജ് പ്രതികരിച്ചത്.
അതേസമയം കേസിലെ വിധിയിൽ തൃപ്‌തരല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല വ്യക്‌തമാക്കി. ഉത്രയുടെ കൊലപാതകത്തിൽ സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്നും, നിലവിലെ വിധിയിൽ നീതി ലഭിച്ചില്ലെന്നും അവർ അറിയിച്ചു. കേസിൽ തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മണിമേഘല വ്യക്‌തമാക്കി.
Read also: വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും; ഹരീഷ് വാസുദേവൻ