കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊല ചെയ്യപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.
“കൊലയ്‌ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്‌തിയല്ല നിയമ വ്യവസ്‌ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും. സുഖ ജീവിതത്തിനായി കുറ്റം ചെയ്‌ത ഒരു കുറ്റവാളി, ഓരോ നിമിഷവും ചെയ്‌ത തെറ്റിനെയോര്‍ത്ത് പശ്‌ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയില്‍ ‘ഇതിലും ഭേദം മരണമായിരുന്നു’ എന്നു ചിന്തിക്കുന്ന സാഹചര്യമാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്‌താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തില്‍ എത്തലും.
ഓ, ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ എന്ന ക്‌ളീഷേ പറയാന്‍ വരുന്നവര്‍ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലില്‍ പോയി കിടന്നാല്‍ തീരാവുന്നതേയുള്ളൂ”- ഹരീഷ് വാസുദേവന്‍ പറഞ്ഞു. പ്രതി സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്‌തു ഉപയോഗിച്ചതിന് 10 വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം തടവ് എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.
ഇതിനുപുറമെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നതും പരിഗണിച്ചാണ് വധശിക്ഷയിൽ നിന്നൊഴിവാക്കിയത്. നഷ്‌ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്‌തമാക്കുന്നു. കഴിഞ്ഞ വർഷം മെയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ അടൂര്‍ പറക്കോട് സ്വദേശിയായ ഭര്‍ത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.
Read also: കാണാതായ മക്കളെ കണ്ടെത്താന്‍ കൈക്കൂലി വാങ്ങി; ഇടപെട്ട് ഹൈക്കോടതി