കോഴിക്കോട്: യാഥാർഥ്യമാകാതെ ജില്ലയിലെ വാണിമേൽ ടൂറിസം പദ്ധതികൾ. ജലസമൃദ്ധികൊണ്ടും പശ്‌ചിമഘട്ട മലനിരകൾ കൊണ്ടും മനോഹരമാണ് വാണിമേൽ ഗ്രാമം. ഇവിടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കും എന്നതിന്റെ അടിസ്‌ഥാനത്തിൽ നിരവധി ടൂറിസം പദ്ധതികളായിരുന്നു ആസൂത്രണം ചെയ്‌തിരുന്നത്. എന്നാൽ, ഇവയൊന്നും തന്നെ യാഥാർഥ്യമായില്ല.
വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിദഗ്‌ധ സംഘമെത്തി പദ്ധതികളെ കുറിച്ച് പഠിച്ച് സമഗ്രമായ പഠന റിപ്പോർട് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും സമർപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, റിപ്പോർട് സമർപ്പിച്ചതല്ലാതെ പിന്നീട് ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോൾ സമീപ പഞ്ചായത്തായ വളയത്ത് അഭയഗിരി ആയോട് ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുകയാണ്.
തിരികക്കയത്തേയും തോണിക്കയത്തേയും വെള്ളച്ചാട്ടം, ചന്ദനക്കാംകുണ്ട് കുളം, വായനാട്ടിലേക്കുള്ള പാത, പ്രസിദ്ധമായ നാദാപുരം മുടി എന്ന ടൂറിസ്‌റ്റ് കേന്ദ്രം തുടങ്ങിയവയെല്ലാം സാക്ഷാൽക്കരിക്കപ്പെടാത്ത പദ്ധതിയിൽ പെട്ടവയാണ്. നിലവിൽ തോണിക്കയത്തോട് ചേർന്നുള്ള അടുപ്പിൽ ആദിവാസി കോളനിയെ ഇവിടെ നിന്ന് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. തിരികക്കയത്ത് വെള്ളച്ചാട്ടം കാണാൻ നിരവധി ആളുകൾ എത്താറുണ്ട്. എന്നാൽ, അപകടകരമായ അവസ്‌ഥയായതിനാൽ ഇവിടെ ഇപ്പോൾ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
Read Also: കള്ളനോട്ട്; മട്ടന്നൂരിൽ അന്വേഷണം ഊർജിതമാക്കി പോലീസ്