മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന കേന്ദ്രം ശനിയാഴ്‌ച 12ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിക്കും.
10 കോടി രൂപ ചിലവിൽ വിപിഎസ്-റീ ബിൽഡ് കേരളയാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പുനർനിർമിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യസേവന ദാതാക്കളിൽ പ്രമുഖരായ ‘വിപിഎസ് ഹെൽത്ത് കെയറാ’ണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.
2018ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങളോടെയാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നിരിക്കുന്നത്.
അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങളാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. മിനി ഓപ്പറേഷൻ തിയേറ്ററുമുണ്ട്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുള്ള 10 നിരീക്ഷണ കിടക്കകളും ഓക്‌സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്‌റ്റെബിലൈസേഷൻ യൂണിറ്റും ഇവിടെ പ്രവർത്തന സജ്‌ജമാണ്.
ഓപ്പൺ ജിം, ഫാർമസി, കാത്തിരിപ്പുകേന്ദ്രം, ക്ളിനിക്കുകൾ, പ്രീ-ചെക്കപ്പ് റൂമുകൾ, അത്യാഹിത റൂം, കഫറ്റീരിയ, കുട്ടികൾക്കുള്ള കളിസ്‌ഥലം, ഔട്ട് പേഷ്യന്റ് മുറികൾ, ദന്ത ക്ളിനിക്, ലബോറട്ടറി, സമ്മേളന ഹാൾ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസ്, വാക്‌സിനേഷൻ സെന്റർ, മെഡിസിൻ സ്‌റ്റോർ, വാക്‌സിൻ സ്‌റ്റോർ, മാതൃ-ശിശു പരിചരണ മുറി തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉൽഘാടനം സംബന്ധിച്ചുനടന്ന വാർത്താ സമ്മേളനത്തിൽ ടിവി ഇബ്രാഹിം എംഎൽഎ, ഡിഎംഒ ഡോ. കെ സക്കീന, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്‌ദുറഹ്‌മാൻ, ഹാഫിസ് അലി പുള്ളാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Malabar News: മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; പ്രതികൾ അറസ്‌റ്റിൽ