കോഴിക്കോട്: മാവോയിസ്‌റ്റുകളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ച കേസിലെ പ്രതികൾ അറസ്‌റ്റിൽ. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്‌മാൻ, ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്. സംഭവത്തിൽ പ്രതികളുടെ മാവോയിസ്‌റ്റ് ബന്ധം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്‌റ്റിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തും എന്നായിരുന്നു ഭീഷണി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിലും കസബ പോലീസിലും വ്യവസായികൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹബീബിനെയാണ് മെഡിക്കൽ കോളേജ് പോലീസ് ആദ്യം അറസ്‌റ്റ് ചെയ്‌തത്.
വയനാട്ടില്‍ നിന്നും രജിസ്‌റ്റേര്‍ഡായി അയച്ച കത്ത് കോഴിക്കോട്ടെ വ്യാപാരികള്‍ക്കാണ് ലഭിച്ചത്. കത്തുകള്‍ അയച്ചവര്‍ കോഴിക്കോട് സ്വദേശികളാണെന്നും ഇവര്‍ക്ക് മാവോയിസ്‌റ്റ് ബന്ധമുണ്ടെന്നും പോലീസ് നേരത്തെ സംശയിച്ചിരുന്നു. കോഴിക്കോട് നിന്ന് കാര്‍ മാര്‍ഗം വയനാട്ടിലെത്തിയ ഇരുവര്‍ സംഘം അവിടെ നിന്ന് രജിസ്‌റ്റർ കത്ത് അയക്കുകയായിരുന്നു എന്ന് പിന്നീടാണ് കണ്ടെത്തിയത്.
മാവോയിസ്‌റ്റുകളുടെ പേരില്‍ ഇവര്‍ തട്ടിപ്പ് നടത്തുകയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയായിരുന്നു. ഇരുവര്‍ സംഘത്തില്‍പ്പെട്ട കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്‌മാന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് എസിപി ടിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് സംഭവത്തിൽ ഹബീബിനൊപ്പം ഷാജഹാനും അറസ്‌റ്റിലായത്.
Also Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടി