തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഐഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍, ബ്രാഞ്ച് മാനേജര്‍ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വസ്‌തു പണയത്തിന് സ്‌ഥലത്തിന്റെ മൂല്യത്തില്‍ കവിഞ്ഞ വായ്‌പ നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വായ്‌പാ തട്ടിപ്പ് നടന്നതെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. വിഷയത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജിവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
46 പേരുടെ ആധാരത്തിൽ എടുത്ത വായ്‌പയുടെ തുക ഒരു വ്യക്‌തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് 23 കോടി രൂപ എത്തിയെന്നാണ് സൂചന. ബാങ്കില്‍ നിന്നും വായ്‌പയെടുത്ത് കൃത്യമായി തിരിച്ചടച്ച പലര്‍ക്കും ജപ്‌തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് നടന്നത് പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. രണ്ട് ഭരണ സമിതികളും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ്. ഭരണസമിതിയാണ് കുറ്റക്കാരെന്നും ഇവര്‍ അറിഞ്ഞാണ് ധൂര്‍ത്ത് നടന്നതെന്നും പരാതിക്കാരില്‍ ഒരാളായ സുരേഷ് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് കേസില്‍ എഫ്‌ഐആര്‍ ഇട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.
ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായ നികുതി വകുപ്പിനും ബിജെപി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
Also Read: തൃശൂര്‍ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്