ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ഏറിയ പങ്ക് നിർമാണവും ഇന്ത്യയിൽ നടക്കുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിഇഒ മാർക്ക് സൂസ്‌മാൻ. രാജ്യത്തെ ശക്‌തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും സൂസ്‌മാൻ അഭിനന്ദിച്ചു.
Also Read: കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍
‘സാധ്യമായ എല്ലാ രീതികളുപയോഗിച്ചും ഇന്ത്യ കോവിഡിനെ നേരിടുന്നു. അടുത്ത വർഷം പ്രതിരോധ വാക്‌സിനുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് നാം. കോവിഡ് വാക്‌സിന്റെ വലിയൊരു ശതമാനവും ഇന്ത്യയിലെ ശക്‌തമായ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെയാണ് നിർമിക്കുക. രോഗത്തിന്റെ അടുത്ത ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖല അതായിരിക്കും’- സൂസ്‌മാൻ പറഞ്ഞു.
സമ്പന്ന രാജ്യങ്ങൾക്ക് ലഭിക്കുന്ന വാക്‌സിൻ അതേ അളവിൽ തന്നെ വികസ്വര രാജ്യങ്ങൾക്കും ലഭ്യമാകണമെന്ന് സൂസ്‌മാൻ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ ബിൽഗേറ്റ്‌സ് ഗ്രൂപ്പ് പല തലങ്ങളിലായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 125 ലക്ഷം ഡോളർ ചെലവഴിച്ച് കോവിഡിനെതിരെ ഫലപ്രദമാകുന്ന ചികിൽസാ ഉപകരണങ്ങൾ ബിൽഗേറ്റ്‌സ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്തുവെന്നും സൂസ്‌മാൻ അറിയിച്ചു.