ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍ കേന്ദ്ര ബില്ലിനെതിരെ നിയമ നിര്‍മ്മാണം നടത്തിയാല്‍ കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുമോ എന്നും കെജ്‌രിവാള്‍ ചോദിച്ചു.
” രാജാ സാഹിബ്, നിങ്ങള്‍ കേന്ദ്രത്തിന്റെ നിയമങ്ങളെ ഭേദഗതി ചെയ്‌തിരിക്കുന്നു. സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രം കൊണ്ടുവന്ന നിയമം മാറ്റാന്‍ സാധിക്കുമോ? ഇല്ല. ഒരു നാടകമാണ് നിങ്ങള്‍ കളിച്ചത്. അതുവഴി ജനങ്ങളെ നിങ്ങള്‍ വിഡ്‌ഢികളാക്കി. നിങ്ങള്‍ പാസാക്കിയ നിയമം കൊണ്ട് കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുമോ?, ഇല്ല. കര്‍ഷകര്‍ക്ക് താങ്ങുവില ലഭ്യമാക്കുകയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ വ്യാജ നിയമങ്ങളല്ല”, കെജ്രിവാള്‍ ട്വീറ്റ് ചെയ്‌തു.
എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം അതിശയിപ്പിക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. കര്‍ഷകരെ സംരക്ഷിക്കാന്‍ കെജ്‌രിവാളിന് പഞ്ചാബിന്റെ മാതൃക പിൻതുടരാമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
പഞ്ചാബ് സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പന കരാര്‍ ഉണ്ടാക്കുന്നത് പുതിയ ബില്ല് പ്രകാരം കുറ്റകരമാകും. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ. താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കും. പഞ്ചാബ് മാതൃകയില്‍ കാര്‍ഷിക നിയമത്തിനെതിരെ ബില്ല് അവതരിപ്പിക്കുമെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു.
Read also: രാജ്യദ്രോഹ കേസില്‍ കങ്കണക്കും സഹോദരിക്കും മുംബൈ പോലീസിന്റെ നോട്ടീസ്