മുംബൈ: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരിക്കും നോട്ടീസ് അയച്ച് മുംബൈ പോലീസ്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കങ്കണയും സഹോദരി രംഗോളി ചന്ദലും യഥാക്രമം ഒക്‌ടോബർ 26, 27 തിയ്യതികളിൽ ഹാജരാകണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കാസ്‌റ്റിങ് ഡയറക്റ്ററും ഫിറ്റ്‌നസ് പരിശീലകനുമായ മുനവറലി സയീദിന്റെ പരാതിയിൽ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നോട്ടീസ് അയച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ ഹിന്ദു-മുസ്‌ലിം മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിന് കങ്കണക്കും സഹോദരിക്കും എതിരെ കേസെടുക്കണമെന്ന് മുനവറലി സയീദിന്റെ ഹരജിയിൽ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കൊലപാതികളുമാണ് ബോളിവുഡിൽ പ്രവർത്തിക്കുന്നത് എന്ന ട്വീറ്റുകളിലൂടെ കങ്കണ നിരന്തരം ബോളിവുഡിനെ അപമാനിക്കുന്നുവെന്ന് മുനവറലി തന്റെ പരാതിയിൽ ആരോപിച്ചിരുന്നു. മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്‌തതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം, പാൽഘറിലെ ആൾക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്വേഷം പടർത്തുന്ന രീതിയിലാണ് ട്വീറ്റുകൾ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
Mumbai Police summons Kangana Ranaut (file pic) & her sister Rangoli Chandel, asking them to appear before investigating officer, on next Monday & Tuesday (Oct 26 & 27)
FIR was registered against them at Mumbai’s Bandra Police Station, under various sections incl 124A (Sedition) pic.twitter.com/69lFJaWqTh
— ANI (@ANI) October 21, 2020
കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (രണ്ട് ഗ്രൂപ്പുകൾക്കിടയിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുക), 295 എ ( മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുക), 124 എ (രാജ്യദ്രോഹക്കുറ്റം) എന്നീ വകുപ്പുകൾ ചേർത്ത് ഒക്‌ടോബർ 1ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
Also Read: ഇതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനം?; റിപ്പബ്ളിക് ടിവിക്കെതിരെ ഹൈക്കോടതി