മുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര ഹൈക്കോടതി. ആരെയാണ് അറസ്‌റ്റ് ചെയ്യേണ്ടത് എന്ന് പൊതുജനങ്ങളോട് ചോദിക്കുന്നതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനമെന്ന് ഹൈക്കോടതി ചോദിച്ചു. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ചീഫ് ജസ്‌റ്റിസ് ദിപങ്കർ ദത്ത, ജസ്‌റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ച് റിപ്പബ്ളിക് ടിവിയെ ചോദ്യം ചെയ്‌തത്. റിയ ചക്രവർത്തിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി നടത്തിയ ഹാഷ് ടാഗ് കാംപയിനെ പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം.
“ഇത് അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനത്തിന്റെ ഭാഗമാണോ? ആരെയാണ് അറസ്‌റ്റ് ചെയ്യേണ്ടത് എന്ന് പൊതുജനങ്ങളോട് ചോദിക്കുന്നതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനം?”,-കോടതി റിപ്പബ്ളിക് ടിവിക്ക് വേണ്ടി ഹാജരായ അഭിഭാഷക മാളവിക ത്രിവേദിയോട് ചോദിച്ചു.
Also Read: പ്രത്യേക പരിഗണനയില്ല, ഹൈക്കോടതിയെ സമീപിക്കൂ; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി
നരഹത്യയാണോ ആത്‍മഹത്യയാണോ എന്നത് സംബന്ധിച്ച ഒരു കേസ് അന്വേഷണത്തിലിരിക്കുമ്പോൾ, അത് കൊലപാതകമാണെന്ന് പറയലാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനമെന്ന് കോടതി ചോദിച്ചു. സിആർപിസി അനുസരിച്ച് ഒരു കേസ് അന്വേഷിക്കാനുള്ള അധികാരം പോലീസിനാണ് നൽകിയിരിക്കുന്നതെന്നും അഭിഭാഷകയോട് കോടതി പറഞ്ഞു.