ന്യൂഡെൽഹി: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. അന്വേഷണം നേരിടുന്ന ഏതൊരു സാധാരണ പൗരനെയും പോലെ റിപ്പബ്ളിക് ടിവി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
“ഹൈക്കോടതി നേരത്തെ തന്നെ ഈ കേസിൽ ഇടപെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശമില്ലാതെ ഇതിൽ ഇടപെടുന്നത് ഹൈക്കോടതികളിൽ വിശ്വാസമില്ലെന്ന സന്ദേശമാണ് നൽകുക,”- സുപ്രീം കോടതി പറഞ്ഞു. ജസ്‌റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റിപ്പബ്ളിക് ടിവിയുടെ ഹരജി വീഡിയോ കോൺഫറൻസിലൂടെ പരിഗണിച്ചത്.
അതേസമയം, കേസിൽ സിബിഐ അന്വേഷണം വേണമെന്ന റിപ്പബ്ളിക് ടിവിയുടെ ആവശ്യത്തെ എതിർത്ത് മുംബൈ പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേസിലെ പോലീസ് അന്വേഷണം തടസപ്പെടുത്താനാണ് ചാനൽ ശ്രമിക്കുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. ഈ കേസ് സംബന്ധിച്ച് റിപ്പബ്ളിക് ടിവി ചാനൽ ചർച്ച നടത്തുകയും സാക്ഷികളെ ഭയപ്പെടുത്തുകയും ചെയ്യുന്നതായി മുംബൈ പോലീസ് സുപ്രീം കോടതിയിൽ ഇന്നലെ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
Related News: സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്
ടി.ആർ.പിയിൽ തിരിമറി നടത്തിയതിന് റിപ്പബ്ളിക് ടിവി ഉൾപെടെ മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരെ ആണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. റിപബ്ളിക്ക് ചാനലിന് പുറമെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയത്. ഈ ചാനലുകൾ തങ്ങളുടെ റേറ്റിങ് ഏറെ ഉയർന്നതാണെന്ന് കാണിക്കാൻ ബി.എ.ആർ.സി ഡാറ്റയിൽ കൃത്രിമം കാട്ടിയതായാണ് കേസ്.
Related News: ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം