മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജിയെ എതിർത്ത് മുംബൈ പോലീസ്. കേസിലെ പോലീസ് അന്വേഷണം തടസപ്പെടുത്താനാണ് ചാനൽ ശ്രമിക്കുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. ഈ കേസ് സംബന്ധിച്ച് റിപ്പബ്ളിക് ടിവി ചാനൽ ചർച്ച നടത്തുകയും സാക്ഷികളെ ഭയപ്പെടുത്തുകയും ചെയ്യുന്നതായി മുംബൈ പോലീസ് സുപ്രീം കോടതിയിൽ ഇന്നലെ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
“അന്വേഷണം സിബിഐയിലേക്ക് മാറ്റണമെന്ന റിപ്പബ്ളിക് ടിവിയുടെ ആവശ്യം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയതിലുള്ള അന്വേഷണം തടയാൻ റിപ്പബ്ളിക് ടിവി ആഗ്രഹിക്കുന്നു. മാദ്ധ്യമ വിചാരണ സ്വതന്ത്രവും നീതിയുക്‌തവും ആയ അന്വേഷണത്തിന് എതിരാണ്. റിപ്പബ്ളിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് ഗോസ്വാമി ഈ വിഷയത്തിൽ ചാനൽ പരിപാടികൾ നടത്തുന്നുണ്ട്, ഈ കേസ് വിശദമായി ചർച്ച ചെയ്യുകയും സാക്ഷികളുമായി ബന്ധപ്പെടുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,”- പോലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു.
അതേസമയം, ജസ്‌റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് റിപ്പബ്ളിക് ടിവിയുടെ ഹരജി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പരിഗണിക്കും.
Related News: ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം
ടി.ആർ.പിയിൽ തിരിമറി നടത്തിയതിന് റിപ്പബ്ളിക് ടിവി ഉൾപെടെ മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരെ ആണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. റിപബ്ളിക്ക് ചാനലിന് പുറമെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയത്. ഈ ചാനലുകൾ തങ്ങളുടെ റേറ്റിങ് ഏറെ ഉയർന്നതാണെന്ന് കാണിക്കാൻ ബി.എ.ആർ.സി ഡാറ്റയിൽ കൃത്രിമം കാട്ടിയതായാണ് കേസ്.
*എന്താണ് ടിആർപി: ഒരു ചാനലിന്റെ അല്ലെങ്കിൽ അതിലെ പരിപാടിയുടെ ജനപ്രീതിയെ സൂചിപ്പിക്കുന്നതാണ് ടിആർപി അഥവാ ടെലിവിഷൻ റേറ്റിങ് പോയന്റ്. ചാനലുകളുടെ ടിആർപി റേറ്റിങ്ങിന്റെ അടിസ്‌ഥാനത്തിലാണ് പരസ്യദാതാക്കളും നിക്ഷേപകരും ആളുകളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ മനസ്സിലാക്കുന്നത്. ചാലനിന്റെ സ്വീകാര്യതയും പരിപാടികളുടെ ജനപ്രീതിയും അനുസരിച്ചാകും പരസ്യങ്ങൾ നൽകപ്പെടുന്നതും നിക്ഷേപം നടത്തുന്നതും.